സിൽവർലൈൻ ഭൂമി നൽകിയതിന്റെ പേരിൽ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിൽവർലൈൻ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
9.314 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുക. യാത്രാസമയം കുറക്കാൻ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുമ്പോട്ട് പോവുന്നത്. മുന്നോട്ടു പോകാൻ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിന് കുറച്ച് സ്ഥലം വിട്ടു നൽകേണ്ടി വരും. പദ്ധതികൾ വരുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ല. പദ്ധതിയെക്കുറിച്ച് പറഞ്ഞാൽ പഴയത് പോലെയല്ല അത് നടക്കും എന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. അത് പദ്ധതിയെ എതിർക്കുന്നവർക്കും അറിയാവുന്ന കാര്യമാണ്. അതാണ് എതിർപ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.