കണ്ണൂര്‍: മത്സ്യം ഇഷ്ടംപോലെ, വാങ്ങാൻ ആളില്ല…വിളവെടുപ്പ് കഴിഞ്ഞ് വിപണി കണ്ടെത്താനാകാതെ മത്സ്യക്കർഷകർ പ്രതിസന്ധിയിൽ. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട നിരവധി യുവാക്കളാണ് മത്സ്യക്കൃഷിയിലേക്കു തിരിഞ്ഞത്. കടമെടുത്തും മറ്റും മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞ കർഷകർക്കാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. വിളവെടുപ്പ് നടത്തി വിപണി കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയാണ്.
പലരും തുച്ഛമായ വിലയ്ക്ക് ലാഭം നോക്കാതെ പരിസരപ്രദേശങ്ങളിൽ വിറ്റഴിക്കേണ്ട ഗതികേടിലാണ്. മലയോരമേഖലയിലെ കര്‍ഷകര്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി. ഇവിടങ്ങളിലെ ഭൂരിഭാഗം കര്‍ഷകരും വിവിധങ്ങളായ മത്സ്യം കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യങ്ങളെക്കാള് കൂടുതല്‍ വരുമാനം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് സബ്സിഡി നിരക്കിൽ മലയോരത്തെ പലരും മത്സ്യക്കൃഷിയിലേക്കു തിരിഞ്ഞത്. കൂടുതല്‍ പേര് മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞതോടെ ഇവ വാങ്ങിക്കാന്‍ ആവശ്യക്കാരില്ലാതായി. ചുരുങ്ങിയത് ഒരു പ്രദേശത്തെ പത്തു കര്‍ഷകരില്‍ ആറുപേരെങ്കിലും മത്സ്യക്കൃഷി ചെയ്യുന്നു. അതിനാല്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ വിലക്കുറവില്‍ എവിടെനിന്നും ലഭിക്കുന്നുവോ അവിടെനിന്നും വാങ്ങാന്‍ നിര്ബന്ധിതകരാകും. ചെറിയ രീതിയില്‍ വിളവെടുപ്പ് നടക്കുമ്പോള്‍ വലിയ പ്രശ്നമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍, വലിയ തരത്തിലുള്ള വിളവെടുപ്പ് നടത്തുമ്പോള്‍ ഇവ ആര്‍ക്കും വേണ്ടാത്ത സ്ഥിതിയാണ്. കടല്‍ മത്സ്യങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരെ സമീപിക്കുമ്പോള്‍ വലിയ വിലയ്ക്ക് മത്സ്യം വാങ്ങാനാളില്ലെന്നു പറഞ്ഞ് അവരും ഉപേക്ഷിക്കുന്നു. ഇതോടെ വിളവെടുത്ത് മത്സ്യം സൗജന്യമായിവരെ നല്‍കേണ്ട അവസ്ഥയുള്ളതായി കര്‍ഷകർ പറയുന്നു.
കാര്‍പ്പ്, നൈല്‍, തിലോപ്പിയ, ആസാം വാള, ചെമ്മീന്‍, ശുദ്ധജല മത്സ്യം, കരിമീന്‍, വരാല് തുടങ്ങിയ മത്സ്യങ്ങളാണ് വളര്‍ത്തുന്നത്. വീട്ടുവളപ്പിലും സമീപപ്രദേശങ്ങളിലുമാണ് കൃഷി. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് മുഖേനയാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിക്കുന്നത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മത്സ്യക്കൃഷി ചെയ്യാനാവശ്യമായ നിര്‍ദേശങ്ങളും നല്‍കും.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ മത്സ്യക്കൃഷി ചെയ്യുന്നവര്‍ക്കും ഈ മേഖലയിലെ തുടക്കക്കാര്‍ക്കും പ്രോത്സാഹനമെന്നവിധം 40 ശതമാനം സബ്സിഡി അനുവദിക്കുന്നുണ്ട്. എന്നാലും, മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് വന്‍ തുകയാണ് കര്‍ഷകര്‍ക്ക് ചെലവാകുന്നത്. ഇവയുടെ ഭക്ഷണത്തിന് മാത്രം വന്‍ തുക വേണ്ടിവരുന്നു. എന്നാല്‍ ലാഭം പോയിട്ട് മുതല്‍മുടക്ക് പോലും ലഭിക്കാതായതോടെ പലരും നിരാശയിലാണ്.
പ്രിയം ഇതരസംസ്ഥാന മത്സ്യത്തോട്
കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇതരസംസ്ഥാന മത്സ്യങ്ങളോടാണ് ആളുകൾക്ക് പ്രിയം. ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എത്തുന്ന മത്സ്യങ്ങളെയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. കിലോയ്ക്ക് 60 മുതൽ 80 വരെയാണ് വില. നാട്ടിൽ ബയോഫ്ളോക്ക് രീതിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് ഈ വിലയ്ക്ക് മത്സ്യം വിൽക്കുന്നത് നഷ്ടമാകും. മത്സ്യങ്ങളുടെ തീറ്റയ്ക്കുതന്നെ 70 മുതൽ 100 രൂപ വരെയാണ് കിലോയ്ക്ക് വില. വൈദ്യുതി ചാർജ് വേറെയും. അതുകൊണ്ടുതന്നെ 200 രൂപ നിരക്കിലാണ് മത്സ്യം വിൽക്കുന്നത്. എന്നാൽ, വില കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പലരും ഇതു വാങ്ങാൻ തയാറാകുന്നില്ലെന്ന് കർഷകർ പറയുന്നു.
ശരിയായ പരിശീലനമില്ല
പരിചയസമ്പന്നരായ പ്രൊമോട്ടർമാരില്ലാത്തതും മത്സ്യക്കർഷകർക്ക് തിരിച്ചടിയാണ്. മലയോര മേഖലയിലേക്ക് പലപ്പോഴും ദൂരസ്ഥലങ്ങളിലുള്ള പ്രോമോട്ടർമാരെയാണ് നിയമിക്കുക. ഇവർ പലപ്പോഴും തിരിഞ്ഞുനോക്കാറില്ലെന്ന് കർഷകർ ആരോപിക്കുന്നു. പയ്യാവൂർ, ഏരുവേശി പഞ്ചായത്തുകളിലായി 40 ഓളം മത്സ്യക്കർഷകരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. അതത് പ്രദേശത്തുള്ള ആളുകളെ പ്രൊമോട്ടർമാരായി നിയമിക്കുകയും കൃത്യമായ പരിശീലനം നൽകുകയും ചെയ്താൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കർഷകർ പറയുന്നത്. കോവിഡിന്റെ പേരു പറഞ്ഞ് ഇപ്പോൾ പരിശീലന ക്ലാസുകൾ നടത്താറില്ലെന്നും കർഷകർ പറഞ്ഞു.
ഒന്നും ചെയ്യാനാകാതെ ഫിഷറീസ്
മത്സ്യക്കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് മുഖേന ചെയ്യുന്നുണ്ട്. മത്സ്യക്കുഞ്ഞുങ്ങളെ നല്കുന്നതുമുതല് അവ കൃഷി ചെയ്യാനാവശ്യമായ എല്ലാ നിര്‍ദേശങ്ങളും ക്ലാസുകളും നല്കുന്നു. എന്നാല്‍, വിപണി കണ്ടെത്തുകയെന്നത് കര്‍ഷകരുടെ ഉത്തരവാദിത്വമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം പരാതികള്‍ മത്സ്യക്കര്‍ഷകര്‍ അറിയിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. എന്നാല്‍, മത്സ്യം ആവശ്യമുള്ളവരെ ബന്ധപ്പെടുത്തി കൊടുക്കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു.