ഇരിട്ടി: കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം ഈ മാസം നാലു മുതൽ പത്ത് വരെ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചായിരിക്കും ഉത്സവം നടക്കുക. മഹോത്സവത്തിനോടനുബന്ധിച്ച് 4 ന് രാവിലെ പത്ത് മണിക്ക് തൃക്കൊടിയേറ്റ്, തുടർന്ന് ഉച്ചപൂജ, ശ്രീഭൂതബലിഎന്നിവ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് പൂവത്തിൻചോലയിൽ നിന്നും മഞ്ഞളാംപുറം സതീ സദനത്തിൽ നിന്നും പുറപ്പെട്ട് കേളകത്തെ കരുവള്ളിൽ കുഞ്ഞിക്കണ്ണൻ വസതിയിൽ സംഗമിച്ച് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. അഞ്ചിന് വൈകുന്നേരം വാർഷിക നാഗ പൂജയും സർപ്പബലിയും നടക്കും.ഏഴാം തീയതി വൈകുന്നേരം ആറ് മണിക്ക് താലപ്പൊലി കുംഭ കുട ഘോഷയാത്ര നടക്കും.
പൂവത്തിൻചോലയിൽ നിന്നും മഞ്ഞളാംപുറം സതീ സദനത്തിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്രകൾ കരുവള്ളിൽ കുഞ്ഞിക്കണ്ണൻ വസതിയിൽ സംഗമിച്ച് ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. പത്താം തീയതി ആറാട്ടോടെ മഹോത്സവം സമാപിക്കും. മഹോത്സവ ദിവസങ്ങളിൽ വൈകുന്നേരം പ്രദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും ഉണ്ടാകും. മാർച്ച് 17 വ്യാഴാഴ്ച പൊങ്കാല മഹോത്സവും ക്ഷേത്രത്തിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ കെ.വി. അജി, സി.ആർ. രാമചന്ദ്രൻ ,പി.എസ്. സുജീഷ്, വി.എം. ഷാജു എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.