വൻ ശമ്പളം വാഗ്ദാനം ചെയ്ത് യു.എ.ഇ.യിലേക്ക് കൊണ്ടുവന്ന നഴ്സുമാർ ജോലി ലഭിക്കാതെ ഷാർജയിലെ കുടുസ്സു മുറിയിൽ ഭക്ഷണത്തിന് പോലും വകയില്ലാതെ കഴിയുന്നു. വീസയ്ക്കും മറ്റുമായി രണ്ടു ലക്ഷത്തോളം രൂപ ഈടാക്കിയാണ് നഴ്സുമാരെ കൊണ്ടുവന്നത്.
വയനാട്, ഇടുക്കി, എറണാകുളം സ്വദേശികളായ 3 നഴ്സുമാർ ഷാർജയിലും 5 പേർ അബുദാബിയിലും കുടുങ്ങിയിരിക്കുകയാണ്. കോയമ്പത്തൂരിലെ ധനു ടൂർസ് ആൻഡ് ട്രാവൽസ് പ്രതിനിധി സുരേഷാണ് 1,70,000 രൂപ കൈപ്പറ്റി സന്ദർശക വീസയിൽ തങ്ങളെ കൊണ്ടുവന്നതെന്ന് നഴ്സുമാരിലൊരാൾ പറഞ്ഞു.
10 ദിവസം മുൻപാണ് ഇവരെ യു.എ.ഇ.യിലെത്തിച്ചത്. കേരളത്തിൽ നിന്ന് ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം) സർട്ടിഫിക്കറ്റ് നേടിയവരാണ് മൂന്നുപേരും. ദരിദ്ര കുടുംബാംഗങ്ങളായ ഇവർ വളരെ ബുദ്ധിമുട്ടിയാണ് പണം സംഘടിപ്പിച്ച് നൽകിയത്.
പ്രതിമാസം ഒരു ലക്ഷത്തിലേറെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. യു.എ.ഇ.യിൽ എത്തിയതിന്റെ പിറ്റേന്ന് വ്യാജ ഇന്റർവ്യുവും നടത്തിയെന്ന് നഴ്സുമാർ പറയുന്നു. പിന്നീട് ഫോണിൽ പോലും ബന്ധപ്പെടാൻ കഴിഞ്ഞില്ല.