സോളാർ വൈദ്യുതി ബോട്ട് നിർമാണത്തിൽ ആഗോളശ്രദ്ധയിലേക്ക് കേരളം. കൊച്ചി ആസ്ഥാനമായ നേവൽ എൻജിനിയറിങ് സ്റ്റാർട്ടപ് കമ്പനി ‘നവാൾട്ടി’ൽ ബ്രിട്ടനിൽനിന്നുള്ള ഷെൽ ഫൗണ്ടേഷൻ 10 ലക്ഷം ഡോളർ നിക്ഷേപിക്കും. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഫൗണ്ടേഷൻ ഒപ്പുവച്ചു. ഈ വർഷം രണ്ടുകോടി ഡോളർ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് സിഇഒ സന്ദിത് തണ്ടാശേരി പറഞ്ഞു.
വൈക്കം–-തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ സോളാർ ഫെറി ‘ആദിത്യ’യുടെ നിർമാതാക്കളാണ് നവാൾട്ട്. 2017 ജനുവരി 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്ത ആദിത്യക്ക് മികച്ച സേവന ചരിത്രമാണുള്ളത്. ജലസേചന വകുപ്പിന് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമിൽ വിനോദസഞ്ചാരികൾക്കായി നവാൾട്ടിന്റെ സൺ ക്രൂയിസർ സീരീസിൽപ്പെടുന്ന രണ്ട് ബോട്ട് ഞായറാഴ്ച സർവീസ് ആരംഭിച്ചു. ഒന്നിൽ പത്ത് സീറ്റും രണ്ടാമത്തേതിൽ 20 സീറ്റുമുണ്ട്. ചക്കിട്ടപ്പാറ സർവീസ് കോ–-ഓപ്പറേറ്റീവ് ബാങ്ക്, സഹകരണ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഇറിഗേഷൻ വകുപ്പുമായി ചേർന്നാണ് ബോട്ട് സർവീസ് ആരംഭിച്ചത്.
ജലഗതാഗത വകുപ്പ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഏപ്രിലിൽ കൊച്ചി മറൈൻഡ്രൈവിൽ അവതരിപ്പിക്കുന്ന എസി ബോട്ടിന്റെ നിർമാണവും നവാൾട്ടാണ്. ഇതുൾപ്പെടെ ആറ് സോളാർ ബോട്ടാണ് ജലഗതാഗത വകുപ്പിന് കമ്പനി നിർമിക്കുന്നത്. കേരളത്തിനും ഇതരസംസ്ഥാനങ്ങൾക്കുമായി 27 ബോട്ടും പണിപ്പുരയിലാണ്.