തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിക്കായി വിദേശ ഏജൻസികളിൽ നിന്നടക്കം കെ-–- റെയിൽ സമാഹരിക്കുന്ന വായ്‌പയിൽ സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യത വരില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സർക്കാർ വായ്‌പയ്‌ക്ക് ഗ്യാരന്റി നിൽക്കുകമാത്രമാണ്. 33,700 കോടി രൂപയാണ് എഡിബി, ജൈക്ക, എഐഐബി, കെഎഫ്ഡബ്ല്യു എന്നിവയിൽനിന്ന് 0.2–- -1.5 വരെ ശതമാനം പലിശയിൽ സമാഹരിക്കുക. ധനമന്ത്രാലയം മുഖേന ഇവർക്ക് വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. റെയിൽവേ ബോർഡ്, ധനമന്ത്രാലയം, നിതി ആയോഗ് എന്നിവ വായ്പയ്ക്കായി സാമ്പത്തികമന്ത്രാലയത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.
ജൈക്കയുടെ ഒഫിഷ്യൽ ഡെവലപ്‌മെന്റ് അസിസ്റ്റൻസ് (ഒഡിഎ) റോളിങ് പ്ലാനിൽ ഉൾപ്പെട്ട പദ്ധതിയാണ് സിൽവർ ലൈൻ. തിരിച്ചുകിട്ടുമെന്ന് ഉറപ്പ് വരുത്തിയശേഷമാണ് ഇവരുൾപ്പെടെ വായ്പ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.