വാണിയപ്പാറയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ പാറമട അപകടത്തിൽ ആറ് തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്. ഏഴ് തൊഴിലാളികൾ കൂട്ടത്തോടെ നിന്ന് ജോലി ചെയ്യുന്നിടത്തേക്കാണ് പാറ പതിച്ചത്. ഏഴ് മീറ്റർ ഉയരത്തിൽ നിന്നാണ് കൂറ്റൻ പാറ താഴേക്ക് വീണതെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിലാളിയായ രതീഷിന്റെ ദേഹത്തേക്ക് നേരിട്ട് പാറ പതിക്കുകയായിരുന്നു. രതീഷ് തൽക്ഷണം മരിച്ചു. ഇത്രയും ഉയരത്തിൽ നിന്ന് പതിച്ചിട്ടും പാറ വിവിധ കഷ്‌ണങ്ങളായി ചിന്നി ചിതറാഞ്ഞത് ദുരന്തത്തിന്റെ തീവ്രത കുറച്ചു.
മൂന്ന് തട്ടുകളായിട്ടാണ് ക്വാറിയിൽ ഖനനം നടത്തുന്നത്. അപകടമുണ്ടായ ക്വാറിയിൽ സ്‌ഫോടനം നടത്തി കല്ല് പൊട്ടിക്കുന്നത് ഉപകരാർ നൽകിയാണ്. മരിച്ച രതീഷ് വർഷങ്ങളായി ക്വാറിയിലെ തൊഴിലാളിയാണ്.