മണ്ണിന്റെ ആരോഗ്യവും മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കുന്ന വിളയായ പയർ കൃഷി ചെയ്യാൻ പുതുപദ്ധതികളുമായി ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം. നെൽകൃഷിക്കുശേഷം തരിശിടുന്നത് ഒഴിവാക്കി വയലുകളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ പ്രോത്സാഹനം നൽകി കണ്ണൂരിനെ പയർജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യം. കൃഷിയിടങ്ങളിൽ ഉൽപ്പാദന ക്ഷമത കൂടുന്നതോടെ കാർബൺ തുല്യത കൈവരിക്കാനുമാകും.പയർ കഴിക്കുകവഴി മാംസ്യ(പ്രോട്ടീൻ)ത്തിന്റെ അളവും കൂടും. 30 കിലോ നൈട്രജൻ പയർകൃഷിയിലൂടെ മണ്ണിന് ലഭിക്കും. പട്ടുവം, പരിയാരം, കുറുമാത്തൂർ, മയ്യിൽ, മലപ്പട്ടം, കടന്നപ്പള്ളി-–-പാണപ്പുഴ, ഏഴോം പഞ്ചായത്തുകളിലെയും ആന്തൂർ, തളിപ്പറമ്പ് നഗരസഭകളിലെയും വയലുകൾ പയർ കൃഷിക്ക് അനുയോജ്യമാണ്. കർണാടകത്തിലെ ‘ബിജിഎസ് 9 ’ ചെറുപയർ, ‘എൽബിജി 791 ’ ഉഴുന്ന്, പിഎച്ച്ജി 9 മുതിര, തമിഴ്‌നാട്ടിലെ‘ യുബിഎൻ 3’, ‘യുബിഎൻ 8’ ഇനം ഉഴുന്നും ‘ഐസിആർഐ’ തുവര വിത്തുകളാണ് കൃഷിചെയ്യാനെത്തിയത്. അന്താരാഷ്ട്ര പയർദിനമായ വ്യാഴാഴ്ച മയ്യിൽ പഞ്ചായത്തിൽ വിത്തുകൾ വിതരണം ചെയ്തു. മയ്യിൽ നെല്ല് ഉൽപ്പാദന കമ്പനിയുമായി സഹകരിച്ചാണ് വിത്തുകൾ നൽകിയത്. കമ്പനി ചെയർമാൻ രാമചന്ദ്രൻ, മാനേജിങ് ഡയറക്ടർ ബാലകൃഷ്ണൻ എന്നിവർ വിത്ത് ഏറ്റുവാങ്ങി. വേനൽകാല പയർകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച പ്രവർത്തനം നടത്തുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി പി ജയരാജ് അറിയിച്ചു.
previous post