അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസ് വിചാരണ ഉടൻ ആരംഭിക്കും. പുതിയ പ്രോസിക്യൂട്ടറെ 10 ദിവസത്തിനകം നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ പി ജയൻ മണ്ണാർക്കാട് പട്ടികജാതി–- വർഗ കോടതിയെ അറിയിച്ചു.വിചാരണയ്‌ക്ക് മുന്നോടിയായി ജാമ്യത്തിലുള്ള മുഴുവൻ പ്രതികളും കോടതിയിൽ ഹാജരായി ഡിജിറ്റൽ തെളിവ് കൈപ്പറ്റി. കേസ് 18ന് വീണ്ടും പരിഗണിക്കും.
മാർച്ച് 26ന് പരിഗണിക്കാൻ വച്ച കേസ് ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് വേഗത്തിലായത്. ആകെ 16 പ്രതികളുണ്ട്. കുറ്റപത്രത്തോടൊപ്പം പൊലീസിന് സമർപ്പിക്കാൻ കഴിയാതിരുന്ന രേഖകളും വനത്തിൽ അതിക്രമിച്ച് കയറിയതിന്റെ ദൃശ്യങ്ങളും പ്രതികൾക്ക് കൈമാറി. നിലവിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആരോഗ്യകാരണത്താൽ തുടരാനാകില്ലെന്ന് അറിയിച്ചിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ആരെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബത്തോട് സർക്കാർ ആരാഞ്ഞിരുന്നു. ഇതിനുള്ള നിർദേശവും മധുവിന്റെ കുടുംബം നൽകി. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്.