വർധിച്ചുവരുന്ന ജീവിതച്ചെലവിന് ആനുപാതികമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വേതനം വർധിപ്പിക്കണമെന്നും തൊഴിൽദിനങ്ങൾ നൂറിൽ നിന്ന് 150 ആക്കണമെന്നും പാർലമെന്റിന്റെ സ്ഥിരം സമിതി ശുപാർശ ചെയ്തു.
രാജ്യമാകെ തൊഴിലുറപ്പ് പദ്ധതിക്ക് ഏകീകൃത വേതനം വേണമെന്നും സമിതി നിർദേശിച്ചു. 193 മുതൽ 318 രൂപ വരെ പല സംസ്ഥാനങ്ങളിലും പല നിരക്കാണെന്നും ഇതു ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. രാജ്യമാകെ നിരക്ക് ഏകീകരിക്കാൻ ഗ്രാമ വികസന വകുപ്പിനോട് നിർദേശിച്ചു.
നിലവിലുള്ള കുറഞ്ഞ വേതനം പദ്ധതിയെ അനാകർഷകമാക്കുമെന്നും അവർ ജോലി തേടി മറ്റു സ്ഥലങ്ങളിലേക്ക് പോകുമെന്നും റിപ്പോർട്ട് പറയുന്നു. 2020–21 ൽ 7.5 കോടി പേർക്ക് ജോലി നൽകിയെങ്കിലും 100 തൊഴിൽദിനങ്ങളും പൂർത്തിയാക്കിയത് വെറും 72 ലക്ഷമാണ്. കഴിഞ്ഞ ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം തൊഴിൽ നൽകിയ 5.37 കോടി പേരിൽ 100 ദിനം പൂർത്തിയാക്കിയത് 7.76 ലക്ഷമാണ്. കുറഞ്ഞ വേതനമാണ് ഇതിനു കാരണമെന്ന് സമിതി ചൂണ്ടിക്കാട്ടി.
കൂടുതൽ വൈവിധ്യമുള്ള ജോലികൾ കൂടി ഉൾപ്പെടുത്തി 150 ദിവസമാക്കി തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്നാണ് ശുപാർശ. കൃഷി സംബന്ധമായ കൂടുതൽ തൊഴിൽമേഖലകളും പദ്ധതിയുടെ ഭാഗമാക്കണമെന്നും നിർദേശമുണ്ട്.
ബജറ്റ് വിഹിതം കുറച്ചതു തെറ്റ്
കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുറച്ചതിനെ സമിതി വിമർശിച്ചു. 73,000 കോടി രൂപയാണ് ഇത്തവണ നീക്കിവച്ചത്. കഴിഞ്ഞ തവണയിത് 72,034.7 കോടിയായിരുന്നെങ്കിലും പുതുക്കിയ ബജറ്റിൽ 98,000 കോടിയായിരുന്നു. മതിയായ തുക വകയിരുത്താത്തതിനാൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും കൂലി കൊടുക്കാൻ പണമില്ലായിരുന്നു. ഗ്രാമവികസന വകുപ്പ് ബജറ്റ് ഡിമാൻഡ് പുനഃപരിശോധിക്കണമെന്നാണ് സമിതിയുടെ നിർദേശം.