സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി ആരംഭിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഹയർസെക്കൻഡറി വിഭാഗത്തിലെ ലൈബ്രേറിയൻമാരുടെ നിയമനം നടക്കുന്നില്ല. സർക്കാർ എയ്ഡഡ് സ്കൂളുകളിലായി 2000 ഓളം ലൈബ്രേറിയൻമാരെയാണു നിയമിക്കേണ്ടത്. ഹയർസെക്കൻഡറി ആരംഭിച്ചിട്ട് നാളിതുവരെയായി ഹയർസെക്കൻഡറി വിഭാഗത്തിൽ ലൈബ്രേറിയൻ നിയമനത്തിനു ചട്ടം ഇല്ലെന്ന കാരണം പറഞ്ഞാണു നിയമനം നടത്താത്തത്.
സ്കൂളുകളിലെ ലൈബ്രേറിയൻ നിയമനം സംബന്ധിച്ച് നടപടികൾ ഉണ്ടാവാത്തതിനെത്തുടർന്ന് അനധ്യാപക സംഘടനകളും നിരവധി വ്യക്തികളും സുപ്രീം കോടതിയിൽ വരെ പോയി. മാറിമാറി വരുന്ന സർക്കാരുകൾ ലൈബ്രേറിയൻ നിയമനത്തിനായി വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്നാണു ഉദ്യോഗാർഥികളുടെ പരാതി. 2001-ൽ കേരള നിയമസഭ അംഗീകരിച്ച ഹയർസെക്കൻഡറി സ്പെഷൽ റൂൾസിൽ ലൈബ്രേറിയൻ തസ്തിക ഉണ്ട്. എന്നാൽ ഇതിനാവശ്യമായ ചട്ടങ്ങൾ രൂപീകരിക്കുകയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തേണ്ടതുമായ കാര്യത്തിൽ സർക്കാർ മെല്ലെപ്പോക്ക് നയം ആണു സ്വീകരിക്കുന്നത്.
തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന പേരിലാണ് ഓരോ സർക്കാരും സ്കൂൾ ലൈബ്രേറിയൻമാരുടെ നിയമനം നീട്ടിക്കൊണ്ടുപോവുന്നത്. പ്രീഡിഗ്രി കോളജുകളിൽനിന്ന് വേർപെടുത്തിയപ്പോൾ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായിരുന്നു ഹയർസെക്കൻഡറികളിൽ ലൈബ്രേറിയൻ. സ്കൂൾ കുട്ടികളിൽ വായനാശീലം വളർത്താൻ സർക്കാരുകൾ കൂടുതൽ ക്രമീകരണങ്ങൾ സൃഷ്ടിക്കേണ്ട സാഹചര്യത്തിലാണു ലൈബ്രേറിയൻ നിയമനത്തിൽ നടപടികൾ ഒന്നുമില്ലാത്ത സ്ഥിതി.
2001 -ൽ തയാറാക്കിയ സ്പെഷൽ റൂളിലും ഹയർസെക്കൻഡറി സ്കൂളുകളിൽ ഗ്രേഡ് മൂന്നിലും നാലിലുമുള്ള ലൈബ്രേറിയൻമാരെ നിയമിക്കണമെന്ന നിർദേശവുമുണ്ടായിരുന്നു. ഹയർസെക്കൻഡറിയിലെ മാറ്റങ്ങൾ സംബന്ധിച്ച് സർക്കാർ നിയോഗിച്ച പ്രഫ. ലബ്ബാ കമ്മിറ്റിയും ഖാദർ കമ്മിറ്റിയും ലൈബ്രേറിയൻമാരുടെ നിയമനത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുള്ളതുമാണ്. നിലവിൽ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലാത്തതിനാൽ സ്കൂളുകളിലെ ഏതെങ്കിലും ഒരു അധ്യാപകനാണു ലൈബ്രറിയുടെ ചുമതല. ഇതുമൂലം ആ അധ്യാപകന് പൂർണമായും ലൈബ്രേറിയൻ പ്രവർത്തനങ്ങൾ നിർവഹിക്കാൻ സാധിക്കില്ലെന്നതു യാഥാർഥ്യമാണ്.
അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കു പാഠ്യക്രമത്തിൽത്തന്നെ ലൈബ്രറിയുടെ പ്രവർത്തനമുണ്ട്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലാത്ത അവസ്ഥ നിലനില്ക്കുന്പോൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ മികച്ച രീതിയിലാണു ലൈബ്രേറി സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
കുട്ടികളിൽ വായനാശീലം വളർത്താൻ ലൈബ്രറികൾ പ്രധാന ഘടകമാണ്. സംസ്ഥാനത്ത് നൂറുകണക്കിന് ഉദ്യോഗാർഥികളാണു ലൈബ്രേറിയൻ കോഴ്സുകൾ പാസായി ജോലി പ്രതീക്ഷിച്ചു നില്ക്കുന്നതും. ഹയർസെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തികകൾ സൃഷ്ടിച്ചാൽ വൻ സാന്പത്തീക ബാധ്യയെന്നാണു സർക്കാർ നിലപാട്. ഇതുമൂലമാണു തസ്തിക സൃഷ്ടിക്കൽ വൈകുന്നത്. എന്നാൽ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ ഉപകാരപ്രധമായ ലൈബ്രേറിയൻ തസ്തികകൾ സൃഷ്ടിക്കണമെന്നാണ് ഇപ്പോൾ ശക്തമായി ഉയരുന്ന ആവശ്യം.