കുതിരാൻ പടിഞ്ഞാറ് ഭാഗത്തുനിന്ന് തുരങ്കങ്ങളിലേക്കുള്ള പ്രധാന റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. റോഡ് നിർമിക്കേണ്ട പ്രദേശത്തെ 30 മീറ്റർ നീളത്തിലുള്ള പാറക്കെട്ട് പൊട്ടിക്കുന്ന പണി അവസാനഘട്ടത്തിലെത്തി. പാറ പൊട്ടിച്ച ഭാഗം മണ്ണിട്ടുയർത്തി നിരപ്പാക്കുന്ന പണി പുരോഗമിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ജില്ലയിലെ മൂന്നു മന്ത്രിമാർ, കലക്‌ടർ എന്നിവരുടെ ഇടപെടലിന്റെ ഭാഗമായാണ് നിർമാണപ്രവൃത്തി വേഗത്തിൽ പുരോഗമിക്കുന്നത്.
ഈ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തീകരിച്ച് ഏപ്രിലിൽ സുഗമമായി തുരങ്കപാത തുറന്നുകൊടുക്കാമെന്നിരിക്കെ, ദേശീയപാത അധികാരികൾ ധൃതിപിടിച്ച് ഇരു തുരങ്കങ്ങളും ഇടുങ്ങിയ പാതയുമായി തുറന്നു കൊടുക്കുകയായിരുന്നു. ഇത് ടോൾ പിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്ത് വൻ പ്രതിഷേധവും ഉയർന്നിരുന്നു. നിലവിൽ പ്രധാനറോഡിൽനിന്ന് രണ്ട് തുരങ്കങ്ങളും കാണാവുന്നവിധത്തിൽ പ്രദേശത്തെ മണ്ണും പാറകളും നീക്കുന്ന പണിയും പൂർത്തിയാകാറായി. വഴുക്കുംപാറയിൽ ഒമ്പതുമീറ്റർ ഉയരത്തിൽ നിർമിക്കുന്ന പുതിയ റോഡിലേക്കാണ് റോഡ് ചെന്ന് ചേരുക. ഈ റോഡ് നിർമിക്കുന്നതിനായി പാർശ്വഭിത്തികൾ കെട്ടി മണ്ണിട്ട് നികത്തുന്ന പ്രവർത്തനവും ഈ ഭാഗത്ത് നടക്കുന്നുണ്ട്.
പ്രദേശത്തെ പാറ പൂർണമായും പൊട്ടിച്ചുമാറ്റാൻ രണ്ടുമാസത്തോളം സമയം വേണ്ടിവരും എന്നായിരുന്നു കരാർ കമ്പനിയുടെ കണക്കുകൂട്ടൽ. എന്നാൽ, രണ്ടാഴ്ചകൊണ്ട് പാറപൊട്ടിക്കൽ 90 ശതമാനം പൂർത്തീകരിച്ചു. വഴുക്കുംപാറയിലെ റോഡ്, പട്ടിക്കാട് – പീച്ചി റോഡ് ജങ്ഷൻ എന്നിവിടങ്ങളിലെ അടിപ്പാതകൾ എന്നിവയുടെ നിർമാണമാണ് ഇനി പ്രധാനമായും പൂർത്തീകരിക്കാനുള്ളത്. മാർച്ച് 31-നകം കുതിരാൻ ഉൾപ്പെടെ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കാനാകുമെന്ന് കമ്പനി അധികാരികൾ പറയുന്നു.കുതിരാൻ തുരങ്കം.