അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവ. യുപി സ്കൂൾ ഗ്രൗണ്ടിന് സമീപം കൂറ്റൻ മരത്തിലെ തേനീച്ചക്കൂട്ടം പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും ഭീഷണിയാവുന്നു. ഒറ്റ മരത്തിൽ തന്നെ പതിനഞ്ചിലധികം തേനീച്ചക്കൂടുകളുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി തേനീച്ചക്കൂട്ടം ഇവിടെ കൂടുകൂട്ടിയിട്ട്. പ്രദേശവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്തധികൃതരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇവയെ തുരത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
കൂറ്റൻ മരത്തിലായതിനാൽ ഇവയെ തുരത്തുക പ്രയാസമാണ്. രാത്രിയായാൽ വീട്ടിലെ ലൈറ്റ് വെട്ടത്തിലേക്ക് പറന്നടുക്കുന്ന തേനീച്ചക്കൂട്ടത്തെ പേടിച്ച് പ്രദേശവാസികൾക്കാർക്കുംതന്നെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
സ്കൂൾ വീണ്ടും തുറക്കുന്നതോടെ രക്ഷിതാക്കളുടെ ആശങ്കയും വർധിക്കുകയാണ്. പ്രദേശത്ത് പരുന്തിന്റെ സാന്നിധ്യമുള്ളതിനാൽ തേനീച്ചക്കൂട് ഇളകാനുള്ള സാധ്യതയും ഏറെയാണ്. കടന്നൽ കുത്തേറ്റ് കഴിഞ്ഞ ദിവസം കേളകം ഇല്ലിമുക്കിൽ ഒരാൾ മരിച്ചിരുന്നു.