കണ്ണൂർ: വൃക്കരോഗം ഉൾപ്പെടെ മാരകരോഗം ബാധിച്ച ആളുകളെ മാനദണ്ഡങ്ങൾ നോക്കാതെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി ബിപിഎൽ കാർഡ് നൽകണമെന്ന് പ്രതീക്ഷ ഓർഗൻ റെസിപിയന്റ്സ് ഫാമിലി അസോസിയേഷൻ.
വലിയ വീടുള്ളവരും ചികിത്സയ്ക്കുള്ള യാത്രാസൗകര്യത്തിന് ലോണെടുത്ത് കാർ വാങ്ങിയവരുമെല്ലാം മുൻഗണാ പട്ടികയിൽനിന്നു പുറത്താക്കപ്പെടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
റേഷൻ കാർഡ് മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ടാൽ മാത്രമേ സർക്കാരിൽനിന്നും മറ്റു സംഘനകളിൽനിന്നും ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. എന്നാൽ അർഹതപ്പെട്ട പലരും വീടിന്റെ വിസ്തീർണവും കാറുള്ളതുമെല്ലാം പരിഗണിച്ച് പൊതുവിഭാഗത്തിലേക്ക് തള്ളപ്പെടുകയാണ്.
ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്യാൻ പലർക്കും വലിയ തുക മുടക്കി വളരെ ദൂരം പോകേണ്ടിവരുന്നുണ്ട്. ഈ ബുദ്ധിമുട്ടൊഴിവാക്കാൻ രോഗികളിൽ പലരും കടം വാങ്ങിയും ലോണെടുത്തുമെല്ലാമാണ് ഒരു കാർ സ്വന്തമായി വാങ്ങുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഗുരുതര വൃക്ക രോഗികളെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് വരുന്നത്. എന്നാൽ ഉത്തരവുമായി സമീപിക്കുമ്പോൾ ഈ ഉത്തരവ് തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നാണ് സിവിൽ സപ്ലൈ ഓഫീസ് അധികൃതർ പറയുന്നതെന്ന് രോഗികൾ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ നിലവിൽ 2000 ഡയാലിസ് രോഗികളും 1200 വൃക്ക മാറ്റിവച്ചവരുമാണുള്ളത്. കോവിഡ് ബാധിച്ച വൃക്കരോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മാത്രമാണ് സൗകര്യമുള്ളത്.
കോവിഡിനെത്തുടർന്ന് പലരുടെയും ഡയാലിസിസ് പാടെ മുടങ്ങിപ്പോകുന്ന സ്ഥിതിയാണിപ്പോൾ. സ്വകാര്യ ആശുപത്രികളിൽ പലയിടത്തും ഐസിയു ബെഡ് ഉൾപ്പെടെ 20,000 രൂപയാണ് ഒരു ഡയാലിസിസിന് ഈടാക്കുന്നത്. ഇത്തരത്തിൽ ഒരു മാസം 60,000 രൂപ വരെ നൽകേണ്ടതുണ്ട്. ഓരോ ഡയായലിസിസ് കേന്ദ്രങ്ങളിലും ഒന്നോ രണ്ടോ മെഷീനുകൾ കോവിഡ് ബാധിച്ച വൃക്കരോഗികൾക്ക് മാറ്റിവയ്ക്കണമെന്നും പ്രസിഡന്റ് കെ.പ്രേമരാജൻ, എം.റിജിൽ, കെ.വി. സുബൈർ, സിന്ധു ഉല്ലാസനൻ, ശ്രീലേഷ് എന്നിവർ ആവശ്യപ്പെട്ടു.
ആന്റിബോഡി കോക്ടെയിൽ കിട്ടാനില്ല
കോവിഡ് ബാധിച്ച വൃക്കരോഗികൾക്ക് കുത്തിവയ്ക്കേണ്ട ആന്റിബോഡി കോക്ടെയിൽ സർക്കാർ ആശുപത്രികളിലില്ല. അതേസമയം സ്വകാര്യ ആശുപത്രികളിൽ വൻവില നൽകിയാൽ ഇതു ലഭിക്കും. ഒരു ബോട്ടിലിന് 1,20,000 രൂപയാണ് വില. ഒരു ബോട്ടിൽ രണ്ടു ഡോസിന് ഉപയോഗിക്കാം. സ്വകാര്യ ആശുപത്രികൾ കോവിഡ് കാലത്ത് തങ്ങളെ കൊള്ളയടിക്കുകയാണെന്ന് രോഗികൾ പറഞ്ഞു. ഒരു രോഗി മറ്റൊരു രോഗിയെക്കൊണ്ടുകൂടി ആന്റിബോഡി കോക്ടെയിൽ വാങ്ങിപ്പിക്കുകയാണെങ്കിൽ ഒരാൾക്ക് 60,000 രൂപയ്ക്ക് നൽകാമെന്നൊക്കെയാണ് സ്വകാര്യ ആശുപത്രികളുടെ നിലപാടെന്നും ഇവർ ആരോപിക്കുന്നു. സർക്കാർ ആശുപത്രിയിൽ ഇവ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് പ്രതീക്ഷ ഓർഗൻ റെസിപിയന്റ്സ് ഫാമിലി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.