മട്ടന്നൂർ: തറക്കല്ലിട്ട് ഒരു വർഷമായിട്ടും മട്ടന്നൂരിൽ ഇലക്ട്രിക് സ്കൂട്ടർ നിർമാണ യൂണിറ്റ് തുടങ്ങുന്നതിന് നടപടികളായില്ല. ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് കീഴല്ലൂർ പഞ്ചായത്തിൽ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഇ-സ്കൂട്ടർ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ തറക്കല്ലിട്ടത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി കഴിഞ്ഞ ഫെബ്രുവരി 21 നാണ് ചാലോട് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. എന്നാൽ ഒരു വർഷമായിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല.
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡും ലോർഡ്സ് മാർക്ക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് വ്യവസായ സംരംഭം തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്. 11.94 കോടി രൂപ ചെലവഴിച്ചാണ് ഇ-സ്കൂട്ടർ നിർമാണ ഫാക്ടറി സ്ഥാപിക്കുക. ഒരു വർഷത്തിനുള്ളിൽ തന്നെ ഉത്പാദനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.
71 പേർക്ക് നേരിട്ടും അമ്പതിലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതിയായാണ് വിഭാവനം ചെയ്തിരുന്നത്.ഇന്ധനവില ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സാധ്യതയാണുള്ളത്. മൂന്നു മോഡലുകളിലുള്ള സ്കൂട്ടറുകൾ കമ്പനി പുറത്തിറക്കുമെന്നും 46000 രൂപ മുതൽ 58000 രൂപ വരെയാണ് വിപണന വിലയെന്നുമാണ് പ്രവൃത്തി ഉദ്ഘാടന വേളയിൽ അറിയിച്ചിരുന്നത്.
കിലോമീറ്ററിന് 50 പൈസയിൽ താഴെ മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് ചെലവ് വരുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്.