കോവിഡ് വ്യാപനം കുറയ്‌ക്കാൻ സർക്കാർ പ്രഖ്യാപിച്ച ഞായർ നിയന്ത്രണത്തോട് പൂർണമായി സഹകരിച്ച് ജനം. നഗരങ്ങളിലും ഗ്രാമങ്ങളിലും റോഡുകളും കവലകളും ശൂന്യമായിരുന്നു. അവശ്യ സർവീസുകൾ മാത്രമാണ് അനുവദിച്ചത്.
ശക്തമായ പൊലീസ് പരിശോധന ഏർപ്പെടുത്തി. മുൻകുട്ടി നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ അടക്കമുള്ള ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. ആരോഗ്യപ്രവർത്തകർ, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, രോഗികൾ, കുത്തിവയ്‌പ്പിന് പോകുന്നവർ തുടങ്ങിയവർക്ക് യാത്രാനുമതി നൽകി. ഞായറാഴ്ച കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 384 പേർക്കെതിരെ സംസ്ഥാന പൊലീസ് കേസെടുത്തു. 195 പേർ അറസ്റ്റിലായി. 110 വാഹനം പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4384 സംഭവമാണ് റിപ്പോർട്ട് ചെയ്തത്.