സേവന മേഖലയായി പരിഗണിക്കപ്പെടുന്ന കെഎസ്ആർടിസി, കെ-സ്വിഫ്റ്റിലൂടെ സ്വകാര്യവത്കരണത്തിലേക്ക്. കെഎസ്ആർടിസിയുടെ അഭിമാനമായ ദീർഘ ദൂര സർവീസുകൾ ഏറ്റെടുത്തു കൊണ്ടായിരിക്കും സ്വിഫ്റ്റിന്റെ ചുവടുവയ്പ്. സ്വന്തമായി എംബ്ലവും ലോഗോയുമുള്ള സ്വിഫ്റ്റ് പ്രൈവറ്റ് കന്പനിയാണെന്ന് സ്വിഫ്റ്റിന്റെ കമ്പനി മാസ്റ്റർ ഡേറ്റ യിൽ വ്യക്തമാക്കുന്നുണ്ട്.
072171 -ാം നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്വീഫ്റ്റ്, കമ്പിനി ലിമിറ്റഡ് ബൈ ഷെയർസ് എന്ന കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപ കാറ്റഗറിയിൽ സ്റ്റേറ്റ് ഗവ. കമ്പനി എന്ന് ചേർത്തിട്ടുണ്ടെങ്കിലും ക്ലാസ് ഓഫ് കമ്പനിയിൽ പ്രൈവറ്റ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
2021 നവബർ ഒന്പതിന് രൂപീകരിച്ച കമ്പനിയുടെ ഹെഡ് ഓഫീസ് ട്രാൻസ്പോർട്ട് ഭവൻ, ഫോർട്ട്, തിരുവനന്തപുരമാണ്. ബിജു പ്രഭാകരൻ, അജിത് കുമാർ അപ്പുക്കുട്ടൻ പിള്ള , വിജയശ്രീ കുട്ടൻ സുകുമാരൻ എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. ഒരു കോടി ഷെയറും ഒരു കോടി രൂപ മൂലധനവുമാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി മാസ്റ്റർ ഡേറ്റ വ്യക്തമാക്കുന്നു.
സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പിനിയിലേക്ക് , ആദ്യഘട്ടത്തിൽ തന്നെ കെഎസ്ആർടിസിയുടെ സൂപ്പർ ക്ലാസ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ഉൾപെടെയുള്ള 1500 ഓളം സർവീസുകളാണ് മാറ്റുന്നത്.നിലവിൽ 6300 ബസുകളുള്ള കെഎസ്ആർടിസി ഇപ്പോൾ 3200-3400 സർവീസുകളാണ് നടത്തുന്നത്. അതിൽ വരുമാന നേട്ടമുള്ള 1500 സർവീസുകളാണ് സ്വിഫ്റ്റിന് വിട്ടു കൊടുക്കേണ്ടിവരുന്നത്. സ്വിഫ്റ്റിന്റെ പ്രവർത്തനം സജീവമാകുന്നതോടെ, കെഎസ്ആർടിസിയുടെ സംവിധാനങ്ങളും സൗകര്യങ്ങളും ആസ്തികളും സ്വിഫ്റ്റിന് സ്വന്തമാക്കാനാവും. അധികം വൈകാതെ ഒരു ഭേദഗതിയിലൂടെ സ്വിഫ്റ്റ് തീർത്തും സ്വകാര്യ കമ്പനിയായി മാറുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.