പയ്യന്നൂര്‍: നിര്‍ദിഷ്ട കെ-റെയില്‍ പദ്ധതിക്കായി ഏറ്റവും കൂടുതല്‍ വീടുകള്‍ നഷ്ടപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ സാമൂഹികാഘാത പഠനം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പദ്ധതിക്കുവേണ്ടി സര്‍വേ നടത്തുന്ന കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസ് പ്രോജക്ട് കോ-ഓർഡിനേറ്റര്‍ ഷാജു ഇട്ടി ദീപികയോട് പറഞ്ഞു.
ജില്ലയില്‍ ഒഴിപ്പിക്കപ്പെടേണ്ടതായി കണക്കാക്കിയ പദ്ധതിബാധിതരുടെ എണ്ണം 5000ത്തിൽനിന്ന് 4000ത്തോളമായി കുറയുമെന്നും കേരളത്തില്‍ ഒഴിപ്പിക്കേണ്ടത് വീടുകളുള്‍പ്പെടെ 9000 കെട്ടിടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ 20 ശതമാനത്തോളം വീട്ടുകാരുടെ വിവര ശേഖരണം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
സര്‍വേ നടന്നുവരുന്ന കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ സര്‍വേ പൂര്‍ത്തീകരിച്ചതായും കുഞ്ഞിമംഗലം, പാപ്പിനിശേരി, കണ്ണപുരം എന്നിവിടങ്ങളിലെ വിവരശേഖരണം നടന്നുവരുന്നതായും മാടായിയിലും വളപട്ടണത്തും ഉടന്‍ സര്‍വേ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ നഗരസഭയിലെ വാര്‍ഡ് 22 ല്‍ 12 വീടുകളുടെയും വാര്‍ഡ് 25 ല്‍ 17 വീടുകളുടെയും സര്‍വേയാണ് നടന്നത്. വീടുകള്‍ വളരെ കുറവായ 28,29 വാര്‍ഡുകളിലെ സര്‍വേ ഉടന്‍ പൂര്‍ത്തിയാകും. കാസര്‍ഗോഡ് ജില്ലയില്‍ അടുത്തയാഴ്ച സര്‍വേ ആരംഭിക്കും.
മറ്റു ജില്ലകളിൽ ജനവാസം തീരെ കുറവായ പ്രദേശങ്ങളിലൂടെയാണ് കെ-റെയില്‍ കടന്നുപോകുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഭൂമി നഷ്ടപ്പെടുന്നവരുള്‍പ്പെടെ പദ്ധതിബാധിതരാകുന്നത് 4000ത്തോളം പേരാണ്. പദ്ധതിയുടെ പരിധിയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ വരുന്ന കണ്ണൂര്‍ ജില്ലയില്‍ 110ഓളം വീടുകളാണ് ഒഴിപ്പിക്കപ്പെടേണ്ടിവരികയെന്നാണ് കണക്കൂകൂട്ടല്‍. കേരളത്തില്‍ വീടുകളുള്‍പ്പെടെ 9000ത്തോളം കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടതായാണ് സാറ്റലൈറ്റ് സര്‍വേയിലൂടെ കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും പരിചയമില്ലാത്ത വലിയ പദ്ധതിയായതിനാല്‍ ഇതിന്റെ പ്രത്യാഘാതത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നറിയുവാന് എല്ലാവര്ക്കും താത്പര്യമുണ്ടാകും. ഒരുവീട് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യമാണെങ്കില്‍ അതിന്റെ പ്രത്യാഘാതമെന്തെന്ന് നമുക്കറിയാം. പ്രതിഫലമായി കിട്ടുന്ന തുക മറ്റവകാശികള്‍ക്ക് വീതംവച്ചുപോയാല് മറ്റൊരു വീട് നിര്‍മിക്കാനാകുമോയെന്ന് ചിലര്‍ക്ക് ആശങ്കകളുണ്ട്. ഇത്തരം സാഹചര്യത്തെ മറികടക്കാനുള്ള ബദല്‍ സംവിധാനമുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്.
കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ വീട് നഷ്ടപ്പെടുന്നവര്‍ അവരുടെ വികാരങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ പ്രത്യാഘാതങ്ങളാണ് ഓരോ കുടുംബങ്ങള്‍ക്കുമുള്ളത്.
വീടുകള്‍ നഷ്ടപ്പെടുന്നവര്‍ തുറന്നുപറയുന്ന ഇത്തരം കാര്യങ്ങള്‍ സമാഹരിച്ച് റിപ്പോര്ട്ടുണ്ടാക്കുകയാണ് സർവേയിലൂടെ ചെയ്യുന്നത്.
പദ്ധതി വേണോ വേണ്ടയോ എന്ന ചോദ്യംപോലും ഈ പഠനത്തിന്റെ ഭാഗമായി ഇല്ല. ഇതുവരെയുള്ള സര്‍വേയില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുമുണ്ട്. അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായങ്ങള്‍ സര്‍വേയിലുള്‍പ്പെട്ട വീട്ടുകാര്‍ക്ക് പ്രകടിപ്പിക്കാമെന്നത് അവരുടെ അവകാശമാണ്.
എന്നാല്‍, ജനാധിപത്യപരമായ ഈ അവകാശത്തെ ചിലര്‍ സമ്മര്ദങ്ങളുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. നഷ്ടപ്പെടുന്നവര്‍ക്കുണ്ടാകുന്ന വിഷമങ്ങളെ ചിലര്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അഭിപ്രായം പ്രകടപ്പിക്കാനുള്ള അവസരം ഇതിന്റെ രണ്ടാംഘട്ടത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.