കണ്ണൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് ഡിസ്പോസിബിളുകളും ഉത്പാദിപ്പിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ തല അവലോകന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിനിന്റെ ജില്ലാതല അവലോകന യോഗമാണ് തീരുമാനം എടുത്തത്.
തദ്ദേശ സ്ഥാപനതല ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീമുകള്‍ പരിശോധനകള്‍ ശക്തമാക്കും. വിജിലന്‍സ് ടീമുകള്‍ രൂപീകരിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനുവരി 31 നകം ടീമുകള്‍ രൂപീകരിക്കും.താലൂക്ക് -ജില്ലാ തലങ്ങളിലും ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കും.
പന്ത്രണ്ടിന പരിപാടി നിര്‍വഹണത്തില്‍ പിന്നാക്കം നില്ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഫെബ്രുവരി അഞ്ചിനകം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമാകാത്ത രീതിയില്‍ പരിപാടി നടപ്പാക്കണം. കര്‍ശന പരിശോധനകള്‍ക്കൊപ്പം എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടരണം..
കല്യാണ മണ്ഡപങ്ങള്‍, ഉത്സവ ആഘോഷ കേന്ദ്രങ്ങള്‍, പട്ടണങ്ങള്‍, മത്സ്യ – ഇറച്ചി മാര്‍ക്കറ്റുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീമുകള്‍ സന്ദര്‍ശനം നടത്തണം. ബദല്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മതിയായ പ്രചാരണവും പ്രോത്സാഹനവും നല്‍കണമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഭാവിയില്‍ വരാനിടയുള്ള ഉത്സവ ആഘോഷങ്ങള്‍ ഹരിത ഉത്സവങ്ങളായി ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് സംഘടിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.
കല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങി എല്ലാ ചടങ്ങുകളും ഹരിത പെരുമാറ്റ ചട്ടങ്ങള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളുവെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.ജില്ലയില്‍ പെരളശേരി, കേളകം, പേരാവൂര്‍, ചെങ്ങളായി, മലപ്പട്ടം, കണ്ണൂര്‍ കോര്പറേഷന് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീമുകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന് പിഴ ചുമത്തിയതായി ജില്ലാതല അവലോകന യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കണ്ണൂര്‍ കോര്‍പറേഷനില്‍ മാത്രം 6, 22,000 രൂപയാണ് പിഴയായി ഈടാക്കിയത്.