കണ്ണൂർ: ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിലും ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതൽ ആൾക്കൂട്ടം ഉണ്ടാകുന്നത് തടയാനും കോവിഡ് പ്രോട്ടോകോൾ ഉറപ്പാക്കാനും പോലീസ് പരിശോധനക്ക് പുറമെ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ ഉണ്ടാക്കാൻ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ എന്ന നിലയിലാണ് ഉത്തരവ്. വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, ബീച്ച് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും പൊതു ഇടങ്ങളിലും അനുവദനീയമായതിലും കൂടുതൽ ആളുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഈ സ്ക്വാഡുകളുടെ ചുമതല. കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ നിയമനുസൃത നടപടികൾ കൈക്കൊള്ളാനും അത് അതാത് ദിവസം ജില്ലാ കളക്ടറേറ്റിൽ റിപ്പോർട്ട് നൽകാനും ഉത്തരവിൽ നിദേശിച്ചു.
ഇന്ന് അവശ്യ സർവീസ് മാത്രം
കണ്ണൂർ: നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ന് ജില്ലയിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു.
ഹോസ്പിറ്റലിലേക്ക് പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് വാക്സിനേഷൻ എടുക്കാൻ വേണ്ടി പോകുന്നവർക്കും ബന്ധപ്പെട്ട രേഖകൾ കാണിച്ച് യാത്ര ചെയ്യാം. ദീർഘദൂര ബസ് സർവീസുകൾ, ട്രെയിൻ, വിമാനയാത്ര എന്നിവ അനുവദനീയമാണ്. പൊതുഗതാഗതം, ചരക്ക് വാഹനങ്ങൾ, എയർ പോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യവാഹനങ്ങൾ എന്നിവക്ക് യാത്രാരേഖകൾ കാണിച്ച് യാത്ര ചെയ്യാം.
അനാദിക്കടകൾ, പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ, മിൽക്ക് ബൂത്തുകൾ, മത്സ്യം, മാംസം വിൽക്കുന്ന കടകൾ, കള്ളുഷാപ്പ്, എന്നിവ രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ തുറന്ന് പ്രവർത്തിപ്പിക്കാം.