സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡ് ജീവനക്കാരുടെ ഇൻസെന്റീവീനും റിസ്‌ക് അലവൻസിനുമായി 79.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 19,500ലധികം വരുന്ന കോവിഡ് ബ്രിഗേഡുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം ഇവരുടെ അക്കൗണ്ടിൽ തുകയെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. ആരോഗ്യ രംഗത്തും മറ്റു മേഖലയിലുമുള്ള സേവന സന്നദ്ധരായവരെയാണ് കോവിഡ് ബ്രിഗേഡിൽ നിയമിച്ചത്. കോവിഡ് രണ്ടാം തരംഗ സമയത്ത് കോവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ ദേശീയ തലത്തിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ കേന്ദ്ര സർക്കാർ കോവിഡ് ബ്രിഗേഡ് നിർത്തലാക്കിയിരുന്നു.
previous post