തിരുവനന്തപുരം: സെർവർ തകരാറിനെത്തുടർന്നു റേഷൻകടകളിലെ ഇ-പോസ് മെഷീനുകൾ നിശ്ചലമായതോടെ കഴിഞ്ഞ അഞ്ചു ദിവസമായി സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായി മുടങ്ങി. ബിപിഎൽ, എഎവൈ വിഭാഗങ്ങൾക്കായി കേന്ദ്രം നൽകുന്ന സ്പെഷൽ അരി വിതരണം സംസ്ഥാനമൊട്ടുക്കു പൂർണമായി മുടങ്ങി. പകരം വിതരണ സംവിധാനവും ഒരുക്കിയിട്ടില്ല. ഇ-പോസ് മെഷീൻ തകരാർ ഇനിയും പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ അതിദരിദ്ര വിഭാഗങ്ങൾ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യമുണ്ടാകും.
കഴിഞ്ഞ വ്യാഴം വൈകുന്നേരം മുതൽ തകരാറിലായ ഇ-പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി റേഷൻ വ്യാപാരികളുടെ സംഘടനാ നേതാക്കൾ ആരോപിച്ചു. പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്കു വൻ വിലക്കയറ്റം നേരിടുന്ന സമയത്താണു ഭക്ഷ്യ- സിവിൽ വകുപ്പ് അധികൃതരുടെ അനാസ്ഥയെത്തുടർന്നു ദിവസങ്ങളായി റേഷൻ വിതരണം സംസ്ഥാനമൊട്ടാകെ മുടങ്ങിയത്.
വ്യാഴം വൈകുന്നേരം മുതൽ റേഷൻ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് ഇ-പോസ് മെഷീൻ പ്രവർത്തിക്കാത്തതിനാൽ ഒന്നും വാങ്ങാനാകുന്നില്ല. ഇതു റേഷൻ വ്യാപാരികളും ജനങ്ങളും തമ്മിൽ പലയിടത്തും വാക്കേറ്റത്തിന് ഇടയാക്കുന്നുണ്ട്. ഇതേത്തുടർന്നു പലയിടങ്ങളിലും ഇന്നലെ റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ടു പ്രതിഷേധിച്ചു.
സെർവർ തകരാർ പരിഹരിക്കാൻ ഐടി മിഷനെ ചുമതലപ്പെടുത്തി
ഇ-പോസ് മെഷീനിലെ സെർവർ തകരാർ പരിഹരിക്കാൻ സംസ്ഥാന ഐടി മിഷനെ ചുമതലപ്പെടുത്തിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തകരാർ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനാണു നിർദേശം. സെർവർ തകരാർ മൂലം ഇ-പോസ് മെഷീനുകൾ കൂട്ടത്തോടെ തകരാറിലായ വിവരം കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ഭക്ഷ്യമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇടപെടാതിരുന്നതാണു പ്രശ്നം കൂടുതൽ രൂക്ഷമാകാൻ കാരണമായതെന്നും റേഷൻ വ്യാപാരി സംഘടനാ നേതാക്കൾ ആരോപിക്കുന്നു.
എൻഐസിക്കാണു സോഫ്റ്റ്വേറിന്റെ ചുമതലയുള്ളത്. സെർവർ കപ്പാസിറ്റി വർധിപ്പിക്കാതെ റേഷൻ കടകളുടെ പ്രവർത്തനം സുഗമമാക്കാൻ കഴിയില്ലെന്നാണു സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വേഗമില്ലാത്ത നെറ്റ്വർക്ക് സംവിധാനം ഉപയോഗിക്കുന്നതു മൂലം ഒരു റേഷൻ കാർഡ് പതിച്ചു സാധനങ്ങൾ നൽകുന്നതിന് അര മണിക്കൂർ വരെ വേണ്ടിവരുന്നതായും ഇത് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ക്രിസ്മസിനു വിതരണം ചെയ്യേണ്ട അധിക റേഷൻ മണ്ണെണ്ണ ഈ മാസം നൽകാൻ തുടങ്ങിയതോടെയാണു ജനത്തെ വലച്ചുള്ള ഇ-പോസ് സെർവർ തകരാർ. ബിപിഎൽ- എഎഐ വിഭാഗങ്ങൾക്കായി കേന്ദ്രം നൽകുന്ന പ്രത്യേക അരി റേഷൻകടകളിൽ വിതരണം തുടങ്ങിയിരുന്നു.