കേളകം: തൊഴിലാളികളെ കിട്ടാതായതോടെ മലയോര മേഖലകളിൽ വിറക് വെട്ടൽ യന്ത്രം വ്യാപകമാകുന്നു. രാവിലെ മുതൽ വൈകീട്ട് വരെ വിറകു കീറിയിരുന്ന തൊഴിലാളിക്ക് ദിനേന 1200 മുതൽ 1500 രൂപ വരെയാണ് കൂലി നൽകിയിരുന്നത്.
എന്നാൽ, യന്ത്രം ഉപയോഗിച്ച് വിറകു കീറുന്നതിന് മണിക്കൂറിനാണ് നിരക്ക്. മണിക്കൂറിന് 600 രൂപ മുതൽ ദൂരമനുസരിച്ച് നിരക്ക് വർധിക്കും. ഓട്ടോറിക്ഷയിൽ ഘടിപ്പിച്ച യന്ത്രം ഉപയോഗിച്ചാണ് വിറക് വെട്ടൽ.
യന്ത്രം ഘടിപ്പിക്കുന്നതിന് നാലുലക്ഷം രൂപ വരെ മുടക്കിയാൽ രണ്ടുപേർക്ക് തൊഴിലാകും. ഡീസൽ എൻജിനാണ് യന്ത്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഒരു ലീറ്റർ ഡീസൽ നിറച്ചാൽ ഒരു മണിക്കൂർ യന്ത്രം പ്രവർത്തിക്കും. പുതിയ വിറക് വെട്ടൽ യന്ത്രം മലയോരത്ത് വിജയകരമായി നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് കേളകം സ്വദേശി അനിൽ. കോയമ്പത്തൂരിൽനിന്നാണ് യന്ത്രം എത്തിച്ചത്.