അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഏഴുഘട്ടമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ കർശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. പോളിങ് ഉദ്യോഗസ്ഥർ രണ്ടുഡോസ് വാക്സിൻ നിർബന്ധമായും എടുക്കണം. കോവിഡ് സാഹചര്യം വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വോട്ട് ചെയ്യാനുള്ള സമയം ഒരു മണിക്കൂർ കൂട്ടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ റോഡ് ഷോ, പദയാത്ര, റാലികൾ എന്നിവക്ക് ജനുവരി 15 വരെ നിയന്ത്രണമുണ്ടാകും. വെർച്വൽ കാമ്പയിൻ നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 18.34 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 24.9ലക്ഷമാണ് പുതിയ വോട്ടർമാരുടെ എണ്ണം. ഇതിൽ 11.4 ശതമാനം സ്ത്രീകളാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനം വർധിപ്പിക്കും. 15368 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഒരു ബൂത്തിൽ പരമാവധി 1250 വോട്ടർമാർ മാത്രമാകും. കോവിഡ് രോഗികൾക്കും 80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടുകൾ അനുവദിക്കും. നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കാൻ അനുവദിക്കും. ഒരുലക്ഷം ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സ്ഥാനാർഥികൾ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തണം. മൂന്ന് സംസ്ഥാനങ്ങളിൽ പ്രചാരണ ചെലവ് 40 ലക്ഷം വരെയാണ്. മണിപ്പൂരിലും ഗോവയിലും തെരഞ്ഞെടുപ്പ് ചെലവ് 28 ലക്ഷമായി തുടരും.
ജനങ്ങൾക്ക് പരാതി അറിയാക്കാവുന്ന സി -വിജിൽ ആപ് തയാറാക്കി. ഇതുവഴി ചട്ടലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാം. ഫോട്ടോ എടുത്ത് നൽകാനും കഴിയും.
403 നിയമസഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും വലിയ സംസ്ഥാനം. ശ്രദ്ധേയമായ സംസ്ഥാനവും ഇതുതന്നെ.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാറുകളോട് നിർദേശിച്ചിരുന്നു.
യു.പിയിൽ ഉൾപ്പെടെ പ്രചാരണ രംഗത്ത് സജീവമാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ഉത്തർപ്രദേശിൽ വിർച്വൽ റാലികളും ഓൺലൈൻ പ്രചാരണവും വ്യാപിപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പിയാണ് അധികാരത്തിൽ. പഞ്ചാബിൽ കോൺഗ്രസും.