• Home
  • പാലക്കാട്
  • തമിഴ്നാട് യാത്രയ്ക്ക് കർശന നിയന്ത്രണം; മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി: കലക്ടർ
പാലക്കാട്

തമിഴ്നാട് യാത്രയ്ക്ക് കർശന നിയന്ത്രണം; മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി: കലക്ടർ


പാലക്കാട് ∙ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോയമ്പത്തൂർ കലക്ടർ ഡോ. ജി.എസ്.സമീരൻ. രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് ഫലം കരുതണം. മുന്നറിയിപ്പ് അവഗണിക്കുന്നവർക്ക് മടങ്ങിപ്പോകേണ്ടി വരുമെന്നു കലക്ടർ അറിയിച്ചു.
കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉൾപ്പെടെ കോവിഡ്, ഒമിക്രോൺ രോഗികളുടെ എണ്ണം ദിവസവും ഉയരുകയാണ്. നിയന്ത്രണം അനിവാര്യമാണ്. ഞായറാഴ്ചകളിൽ തമിഴ്നാട്ടില്‍ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പരിശോധനയുണ്ടാകും. വാളയാർ, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്പോസ്റ്റുകളില്‍ പരിശോധന കൂട്ടിയെന്നും കലക്ടര്‍ പറഞ്ഞു.

ഇടറോഡുകള്‍ വഴി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. കേരളത്തില്‍ നിന്നെത്തുന്നവര്‍ 99 ശതമാനവും മതിയായ േരഖ കരുതുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാത്തവരെ ഉറപ്പായും തിരിച്ചയ്ക്കും. ഞായറാഴ്ചകളിലൊഴികെ മറ്റു ദിവസങ്ങളില്‍ വിനോദസഞ്ചാരത്തിനും ക്ഷേത്രദര്‍ശനത്തിനും ഉള്‍പ്പെടെ തമിഴ്നാട്ടിലേക്ക് കടക്കുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കാന്‍ മറക്കരുതെന്നും കലക്ടര്‍ വ്യക്തമാക്കി.

WordPress Image Lightbox