കണ്ണൂർ: റോഡ് വികസനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ കഴിഞ്ഞ അഞ്ചു വർഷം പൊതുമരാമത്ത് നടത്തിയ മരം മുറിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കും. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റിയതിൽ അഴിമതി കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം. ചന്തപ്പുര-കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, നെരുവന്പ്രം-കണ്ണപുരം-ഒഴക്രോം റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയത്. ഈ റോഡുകളുടെ വികസനത്തിനായി 86 മരങ്ങളാണ് മുറിച്ചുമാറ്റിയത്.
ചന്തപ്പുര-കണ്ണൂർ ഗവ. മെഡിക്കൽ കോളജ് റോഡിലെ നാലു മരങ്ങൾക്ക് 58,950 രൂപയാണ് സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് വിലയിട്ടത്. മറ്റു റോഡിലെ 82 മരങ്ങൾക്ക് 5,85,000 രൂപയും വിലയിട്ടു. എന്നാൽ, സുതാര്യമായ ലേലനടപടികൾ നടന്നിട്ടില്ലെന്നാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ആറു ലക്ഷം രൂപയ്ക്കു മുകളിൽ സർക്കാരിലേക്ക് ലഭിക്കേണ്ടതായിരുന്നു. മരം മുറിച്ചുമാറ്റിയിട്ടും സർക്കാരിന് പണം ലഭിച്ചിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡിയുടെ മാടായി സെക്ഷൻ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.
എന്നാൽ, മരംമുറിയെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ പിഡബ്ല്യുഡി അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തുടർന്നാണ് റോഡ് വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പൊതുമരാമത്ത് നടത്തിയ മരം മുറികളെക്കുറിച്ച് വിജിലൻസ് പരിശോധിക്കുന്നത്.