23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കും: മന്ത്രി വീണാ ജോർജ്
Kerala

സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കും: മന്ത്രി വീണാ ജോർജ്

സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് 551 വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. മുതിർന്നവർക്കായി 875 വാക്സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ആകെ 1426 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി പിങ്ക് നിറത്തിലുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ സംബന്ധിച്ചും വാക്‌സിനേഷൻ സംബന്ധിച്ചും ഗൈഡ്ലൈൻ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നുമുള്ള പ്രതികരണം പോസിറ്റീവാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം മന്ത്രി സന്ദർശിച്ചു.
കോഴിക്കോട് 1,34,590 , എറണാകുളം 1,97,900 , തിരുവനന്തപുരം 1,70,210 ഡോസുകൾ ഉൾപ്പെടെ ആകെ 5,02,700 ഡോസ് വാക്സിൻ എത്തിയിട്ടുണ്ട്. 1,45,530 ഡോസ് വാക്സിൻ കൂടി എത്തും. വാക്സിൻ എടുത്ത് തീരുന്ന മുറയ്ക്ക് വീണ്ടും വാക്സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷൻ ഇതുവരെ 98 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 80 ശതമാനത്തോളവുമായി.
സ്‌കൂളുകളിൽ വാക്സിനെടുക്കാൻ അർഹതയുള്ള കുട്ടികളിൽ എത്ര പേർ എടുത്തിട്ടുണ്ടെന്നുള്ള ഡേറ്റ കൈമാറണമെന്ന് ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ചിട്ടയായ രീതിയിൽ വാക്സിനേഷൻ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 45 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. നാലു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ഇന്ത്യയിൽ ഒമിക്രോൺ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനം വലിയ ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നത്. കോവിഡ് വരാതെ എല്ലാവരും സൂക്ഷിക്കണം. അതോടൊപ്പം പ്രധാനമാണ് വാക്സിനെടുക്കുക എന്നുള്ളത്. അതുകൊണ്ട് ഈ ദിവസങ്ങൾ പ്രധാനമാണ്. അതനുസരിച്ചാണ് വാക്സിനേഷൻ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാണ് ശനിയും ഞായറും മുതിർന്നവരുടെ വാക്സിനേഷനായി പ്രത്യേക ഡ്രൈവ് നടത്തിയത്. എല്ലാവരും കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും വാക്സിനെടുകയും വേണം.
തുടക്കത്തിൽ തന്നെ വ്യാപനം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 84 പേർക്കാണ് ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 7 ദിവസം സ്വയം നിരീക്ഷണമാണ്. എങ്കിലും നിരീക്ഷണ സമയത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങി ഷോപ്പിംഗ് മാളുകൾ, കല്യാണങ്ങൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ പോകാനുള്ള സമയമല്ല. അവർക്ക് യാതൊരുവിധ സാമൂഹിക സമ്പർക്കങ്ങളും പാടില്ല. എല്ലാവരും ക്വാറന്റീൻ നിർബന്ധമായും പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Related posts

അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും

Aswathi Kottiyoor

ഇത്‌ കടൽ സ്വർണം ; മൂന്നു മീനിന്‌ വില 2.25 ലക്ഷം

Aswathi Kottiyoor

ടൂറിസം മേഖലയ്ക്ക് മികച്ച സംഭാവന നല്‍കിയ നേതാവ്

Aswathi Kottiyoor
WordPress Image Lightbox