ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ടുട്ടുവിന്റെ മരണം അറിയിച്ചത്. 1984ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം ആദരിച്ച അദ്ദേഹം വർണവിവേചനത്തിന് എതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്നു.1996ൽ ആർച്ച് ബിഷപ് പദവിയിൽനിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആർച്ച് ബിഷപ് എമെരിറ്റസ് സ്‌ഥാനം അലങ്കരിക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ അദ്ദേഹം നിരവധി വിഷയങ്ങളിൽ ഇടപെട്ടിട്ടുണ്ട്. അടുത്തിടെ റോഹിൻഗ്യൻ വിഷയത്തിൽ അടക്കം അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.2005ൽ ഇന്ത്യ സന്ദർശിച്ച ടുട്ടു കേരളത്തിലും എത്തിയിരുന്നു. 2005ലെ ഗാന്ധി സമാധാന സമ്മാനം അന്നത്തെ രാഷ്‌ട്രപതി ഡോ. എ.പി.ജെ.അബ്‌ദുൽ കലാം ആണ് അദ്ദേഹത്തിന് സമ്മാനിച്ചത്. നെൽസൺ മണ്ടേലയ്‌ക്കു ശേഷം ഗാന്ധി പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനായിരുന്നു ടുട്ടു.