ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപാസ് റോഡ് നിർമാണം തുടങ്ങി. റോഡ് വീതി കൂട്ടുന്നതിനുള്ള പ്രാരംഭപ്രവൃത്തിയും കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ ബൈപാസുകളിലെ പാലങ്ങളുടെ നിർമാണവും തുടങ്ങി. കണ്ണൂർ ബൈപാസിൽ വളപട്ടണം പുഴയ്‌ക്കുകുറുകെ നിർമിക്കുന്ന പാലത്തിന് ഒരു കിലോമീറ്റർ നീളമുണ്ടാകും. തളിപ്പറമ്പ് –- മുഴപ്പിലങ്ങാട് റീച്ചിൽ വിശ്വസമുദ്ര എൻജിനിയറിങ്ങിനും തളിപ്പറമ്പ് –- നീലേശ്വരം റീച്ചിൽ മേഘ കൺസ്‌ട്രക്‌ഷൻസിനുമാണ് നിർമാണച്ചുമതല. രണ്ടു റീച്ചിലും നിർമാണം ത്വരിതഗതിയിലാണ്. ബൈപാസ് നിർമാണവും റോഡ് നാലുവരിയാക്കലും ഒരേസമയം നടക്കുന്നതിനാൽ പ്രവൃത്തികൾ നിശ്‌ചിതസമയം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
തളിപ്പറമ്പ് കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാടുവരെ 30 കിലോമീറ്ററിലാണ് ദേശീയപാത വികസനം. വിവിധ സ്ഥലങ്ങളിൽ നിർമാണം ആരംഭിച്ചു. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ ബൈപാസുകൾക്കായി ഏറ്റെടുത്ത സ്ഥലങ്ങളിലെ മരം മുറിച്ചുനീക്കൽ ഏറെക്കുറെ പൂർത്തിയായി. നിർമാണത്തിനായി മണ്ണിട്ടുതുടങ്ങി. വളപട്ടണം പുഴയിലെ പാലം നിർമാണത്തിന് പാപ്പിനിശേരി തുരുത്തിയിൽ പൈലിങ്ങും തുടങ്ങി. അരകിലോമീറ്ററോളം പുഴയ്‌ക്കു കുറുകെയും അരകിലോമീറ്ററിനടുത്ത് ചതുപ്പിന് മുകളിലൂടെയും വയഡക്ട് മാതൃകയിലുമാണ് പാലം.
രണ്ട് റീച്ചുകളിലും ഇരുഭാഗങ്ങളിലുമായി 200 ഹെക്ടറാണ് ജില്ലയിൽ ഏറ്റെടുത്തത്. 45 മീറ്ററിലാണ് ദേശീയപാത വികസനം. രണ്ടുഭാഗത്തും സർവീസ് റോഡുകളുമുണ്ടാകും. കണ്ണൂർ ബൈപാസിൽ മുഴപ്പിലങ്ങാടും മുണ്ടയാടും ഫ്ലൈ ഓവറും നിർദേശിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കലിലെ എതിർപ്പും മറ്റുമാണ് നിർമാണം വൈകിപ്പിച്ചത്. നാലുവരിയാക്കുന്നതിനൊപ്പം നിലവിലുള്ള റോഡിലെ അപകടകരമായ കയറ്റിറക്കങ്ങൾ കുറക്കും. വളവുകൾ നിവർത്തുന്നുമുണ്ട്. മുഴപ്പിലങ്ങാട് –- മാഹി ബൈപാസ് മാർച്ചിൽ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ത്വരിതഗതിയിലാണ്.