സഹകരണസംഘങ്ങളുടെ ദേശീയ ഡേറ്റാബേസ് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സഹകരണമേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണു വിവരശേഖരമെന്നു കേന്ദ്ര സഹകരണ സെക്രട്ടറി ഡി.കെ.സിങ് പറഞ്ഞു. ഇതിനായി സംസ്ഥാനങ്ങളുമായും സഹകരണ യൂണിയനുകളുമായും കൂടിയാലോചന നടത്തും. ഒരു വർഷത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കും.
രാജ്യത്തെ സംഘങ്ങളുടെ കണക്ക് പലരും ചോദിക്കാറുണ്ട്. കേന്ദ്രത്തിന്റെ പക്കലുള്ള കുറച്ചു വിവരങ്ങൾ ശാസ്ത്രീയമല്ല. നിലവിലെ ഡേറ്റാബേസ് നാഷനൽ കോ–ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയുടേതാണ് (എൻസിയുഐ). മന്ത്രാലയത്തിനു സ്വന്തമായി ഒന്നില്ല. എൻസിയുഐയുടെ കണക്കനുസരിച്ച് രാജ്യത്ത് 8.6 ലക്ഷം സഹകരണ സംഘങ്ങളുണ്ട്. ഏറ്റവും കൂടുതൽ കാർഷിക സംഘങ്ങളാണെന്നും സിങ് പറഞ്ഞു.
കേന്ദ്രം നടപ്പാക്കാനുദ്ദേശിക്കുന്ന ദേശീയ സഹകരണ നയം സംബന്ധിച്ച കൂടിയാലോചനകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഐഎമ്മുകൾ, ഐഐടികൾ എന്നിവിടങ്ങളിൽനിന്നു സഹകരണ വ്യവസായവുമായി ബന്ധപ്പെട്ട് ആശയങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.