കോവിഡിന്റെ ഒമിക്രോൺ വകഭേദത്തെ നേരിടാൻ വാക്സിന്റെ നാലാം ഡോസ് വിതരണം ചെയ്യാൻ പദ്ധതിയിട്ട് ഇസ്രയേൽ. രാജ്യത്ത് 60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാൻ ശിപാർശ ചെയ്തിരിക്കുകയാണ് ഇസ്രയേലിലെ ആരോഗ്യവിദഗ്ധർ.
പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പദ്ധതിയെ സ്വാഗതം ചെയ്യുകയും ആവശ്യമായ തയാറെടുപ്പ് നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. നാലാമത്തെ ബൂസ്റ്റർ ഡോസ് പുറത്തിറക്കാനുള്ള തീരുമാനം മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ അംഗീകാരത്തിന് ശേഷമായിരിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യത്ത് ഒമിക്രോൺ മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം. ഇസ്രയേലിൽ ഇതുവരെ 340 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചത്.