കണ്ണൂർ: കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാതെ വിട്ടുപോയവരെ കണ്ടെത്തി അപേക്ഷ വാങ്ങാനായി തദ്ദേശ സ്ഥാപനതലത്തിൽ ക്യാമ്പുകൾ നടത്താൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. കോവിഡ് മരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ പങ്കെടുപ്പിച്ചാവും ക്യാമ്പുകൾ. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈൻ യോഗത്തിൽ കളക്ടർ നിർദേശം നൽകി. വില്ലേജ് ഓഫീസിൽ ലഭിച്ച അപേക്ഷകളുടെ പോരായ്മകൾ കണ്ടെത്തി, ആവശ്യമായ രേഖകൾ വാങ്ങി അംഗീകരിച്ചുനൽകാൻ തഹസിൽദാർമാർക്ക് കളക്ടർ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ നിർദേശം നൽകി. രണ്ടു ദിവസത്തിനകം അർഹരായ മുഴുവൻ പേരുടെയും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാണ് കളക്ടറുടെ നിർദേശം.