ഇരിട്ടി : കേരള-കർണാടക അതിർത്തി തർക്കത്തിൽ നിർമാണം നീണ്ടുപോയ കൂട്ടുപുഴ പാലം ഉദ്ഘാടനത്തിന് സജ്ജമാകുന്നു. ഉപരിതല ടാറിംഗ് പൂർത്തിയായി. പെയിന്റിംഗ് ഈയാഴ്ച പൂർത്തിയാകും.
പുതുവത്സര ദിനത്തിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. കൂട്ടുപുഴ പുഴയ്ക്ക് കുറുകെ 90 മീറ്റർ നീളത്തിൽ അഞ്ചു തൂണുകളിലായി നിർമിച്ച പാലത്തിന്റെ നിർമാണം 2017 ഒക്ടോബറിലാണ് ആരംഭിച്ചത്. പുഴയ്ക്ക് അക്കരെ കൂട്ടുപുഴ ഭാഗത്തും പുഴയിലും നിർമിക്കേണ്ട തൂണുകളുടെ പണി ആരംഭിച്ചതോടെയാണ് പ്രശ്നങ്ങളും തുടങ്ങിയത്.
പുഴയുടെ മറുകര മാക്കൂട്ടം ഭാഗം പൂർണമായും കർണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുൻകൂർ അനുമതി വാങ്ങാതെ നിർമാണം അനുവദിക്കില്ലെന്നും പറഞ്ഞ് കർണാടക പ്രവൃത്തി തടസപ്പെടുത്തുകയായിരുന്നു. കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയിൽ അവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കർണാടക വനംവകുപ്പിന്റെ ഈ നീക്കം. ഇതേത്തുടർന്ന് ഏറെ ചർച്ചകളും അവകാശവാദങ്ങളുമായി മൂന്നു വർഷമാണ് നിർമാണം നിലച്ചത്. പ്രശ്നം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അടുക്കൽ എത്തിക്കുന്നതിലേക്ക് നയിച്ചു. മാരത്തൺ ചർച്ചകൾക്കും വിവിധ രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രിൽ 23നാണ് നാഷണൽ വൈൽഡ് ലൈഫ് ബോർഡ് കർണാടക വനംവകുപ്പിന്റെ നിബന്ധനകൾക്കു വിധേയമായി പാലം പണിക്ക് അന്തിമാനുമതി നൽകിയത്.പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോൾ 1928-ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലം നിലനിർത്തും. തൂണുകളില്ലാതെ ഇരുകരകളെ തമ്മിൽ ബന്ധിപ്പിച്ചു നിൽക്കുന്ന പഴയ പാലം സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായി ഈ പാലത്തിന്റെയും ഉപരിതല ടാറിംഗ് പൂർത്തിയാക്കി. പേരട്ട ഭാഗത്തുനിന്ന് വരുന്നവർക്ക് 30 മീറ്റർ അകലെയുള്ള പുതിയ പാലത്തിലൂടെ പോകാതെ പഴയ പാലം വഴി തന്നെ കർണാടകയിലേക്ക് പ്രവേശിക്കാനും സാധിക്കും.