ഏഴു മാസം ഗർഭിണിയായ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മട്ടന്നൂർ നീർവേലി സ്വദേശി ഷൈജേഷിനെ (38) യാണ് ചക്കരക്കൽ പോലീസ് കൊയിലാണ്ടിയിൽ വച്ച് കസ്റ്റഡിയിലെടുത്തത്. പനയത്താംപറമ്പ് തറമ്മൽ സ്വദേശിനി പ്രമ്യയെയാണ് പ്രമ്യയുടെ വീട്ടിൽ വച്ച് ഷൈജേഷ് വെട്ടി പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.
വീട്ടിൽ വച്ച് വാക്കേറ്റമുണ്ടാകുകയും ഇതിനിടെ കൈവശം കരുതിയ കത്തി ഉപയോഗിച്ച് കഴുത്തിന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവത്രെ. പ്രമ്യയുടെ അമ്മയും മകനും ബഹളംവച്ചതോടെ ഷൈജേഷ് കത്തി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ചക്കരക്കൽ പോലീസ് പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സൈബർ സെല്ലിന്റെയടക്കം സഹായത്തോടെ മൊബൈൽ ടവറിലെ കോളുകൾ നിരീക്ഷിച്ചാണ് അർധരാത്രിയോടെ കൊയിലാണ്ടി ടൗണിൽനിന്ന് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളെ അന്വേഷണസംഘം ചോദ്യംചെയ്തു വരികയാണ്. കുടുംബപ്രശ്നമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. കഴുത്തിനു വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ വിവാഹിതയായിരുന്ന പ്രമ്യയ്ക്ക് ആ ബന്ധത്തിൽ ആറു വയസുള്ള മകനുണ്ട്. എട്ടുമാസം മുമ്പാണ് ഷൈജേഷും പ്രമ്യയും തമ്മിൽ വിവാഹം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. ഗർഭിണിയായ പ്രമ്യയെ പ്രസവത്തിനായി സംഭവത്തിനുമണിക്കൂറുകൾക്ക് മുമ്പാണ് ഷൈജേഷിന്റെ അമ്മ വീട്ടിൽ കൊണ്ടാക്കിയത്.