കോട്ടൺ തുണികൊണ്ടുള്ള സാനിറ്ററി പാഡ് വിപണിയിലെത്തിക്കാൻ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കുടുംബശ്രീയുമായി സഹകരിച്ച് പുനരുപയോഗ സാധ്യതയുള്ള പാഡാണ് പുത്തൻ ബ്രാൻഡായി വിപണിയിലെത്തുന്നത്. വനിതാഘടകപദ്ധതിയിലുൾപ്പെടുത്തി 3,33,200 രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവിടുന്നത്. പദ്ധതിയുടെ പരിശീലനത്തിന് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി കരാർ ഒപ്പിട്ടു. തെരഞ്ഞെടുത്ത മുപ്പത് കുടുംബശ്രീ പ്രവർത്തകർക്കാണ് ആദ്യഘട്ട പരിശീലനം.
സാധാരണ സാനിറ്ററി പാഡുകൾ ഗുരുതര ആരോഗപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന സ്‌ത്രീകളുടെ അനുഭവങ്ങളിൽനിന്നാണ് തുണികൊണ്ടുള്ള പാഡ് എന്ന ആശയം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നതെന്ന് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു.
ഉപയോഗം കഴിഞ്ഞ പാഡുകൾ സൃഷ്‌ടിക്കുന്ന മാലിന്യപ്രശ്‌നം പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഉപയോഗിച്ച പാഡ് സംസ്‌കരിക്കാനുള്ള ഇൻസിനേറ്ററുകളുടെ ഉപയോഗം ഇപ്പോഴും ഫലപ്രാപ്‌തിയിലെത്തിയിട്ടില്ല.
പൊതുശൗചാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിമുറികളിൽ ഉപയോഗിച്ച പാഡുകൾ മാലിന്യമായി അവശേഷിക്കുന്നുണ്ട്. വീടുകളിൽ ഇപ്പോഴും പാഡ് സംസ്‌കരണത്തിന് ശാസ്‌ത്രീയ വഴികളില്ല. ഈ സാഹചര്യത്തിൽ കോട്ടൺ തുണി പാഡുകൾക്ക് വൻ സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂൾ വിദ്യാർഥിനികൾക്ക് സബ്‌സിഡി നിരക്കിൽ പാഡ് നൽകുമെന്നും പി പി ദിവ്യ പറഞ്ഞു.
പാഡ് നിർമാണത്തിന്റെ അപ്പാരൽ ജോലികൾക്കായി തെരഞ്ഞെടുത്ത കുടുംബശ്രീപ്രവർത്തകരുടെ പരിശീലനം ഉടൻ തുടങ്ങും. മൂന്നുമാസത്തിനുള്ളിൽ പുത്തൻ ബ്രാൻഡായി പാഡ് വിപണിയിലെത്തിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.