ഇരിട്ടി : പുന്നാടും മീത്തലെ പുന്നാടും വസിക്കുന്ന ജനങ്ങൾക്കും പരിതഃസ്ഥിതിക്കും ആഘാതം സൃഷ്ടിക്കുന്ന വിധത്തിൽ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള പ്രവർത്തനങ്ങൾക്കെതിരേ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. പി.വി . ഗോപിനാഥൻ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ.കെ. ഷൈജു അദ്ധ്യക്ഷത വഹിച്ചു. പി.വി. ചന്ദ്രൻ ബോധവൽക്കരണ ക്‌ളാസെടുത്തു. കെ.വി. വേണുഗോപാൽ, സി. ചാത്തുക്കുട്ടി നായർ , കെ. പത്മനാഭൻ, കെ.കെ. സുധീഷ്, കെ. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
ക്വാറി – ക്രഷർ വിരുദ്ധ പ്രമേയം യോഗം ഒറ്റക്കെട്ടായി അംഗീകരിച്ചു. കേരളത്തിൽ അടുത്തകാലത്തായി വർധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണം പ്രകൃതിയെ വൻ തോതിൽ ചൂഷണം ചെയ്യുന്നത് കൊണ്ടാണെന്ന് പ്രമേയത്തിൽ പറയുന്നു. അടുത്ത കാലത്തായി പുന്നാട് – മീത്തലെ പുന്നാട് പ്രദേശത്തെ സന്തുലനത്തിൽ വലിയ പങ്ക് വഹിച്ചിരുന്ന എഴുപത്തി അഞ്ച് മുരിക്ക് – പാട്യത്തെ മലമ്പ്രദേശങ്ങൾ വൻ തോതിലുള്ള കരിങ്കൽ ക്വാറികളും ക്രഷറും ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നു വരികയാണ്. ഇത്തരം ശ്രമങ്ങൾ വിജയിച്ചാൽ വൻ ദുരന്തങ്ങൾ തന്നെ നാട്ടിൽ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ജനങ്ങൾ വീടും കൃഷിയിടങ്ങളും വിട്ട് പലായനം ചെയ്യേണ്ട അവസ്ഥയുണ്ടാകും. അന്തരീക്ഷവും കുടിവെള്ളവും മലീമസമാവും. അതിനാൽ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു വരുന്നവർ ഇതിൽ നിന്നും പിന്തിരിയണമെന്ന് കൺവെൻഷനിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. മേഖലയിൽ ക്വാറിക്കും ക്രഷറിനും യാതൊരുവിധ നിയമപരമായ അംഗീകാരവും നൽകരുതെന്നും ബന്ധപ്പെട്ട അധികാരികളോട് പ്രമേയം ആവശ്യപ്പെട്ടു.
പ്രക്ഷോഭ സമിതി ഭാരവാഹികളായി കെ. ശ്രീജിത്ത് (ചെയർമാൻ), കെ. പത്മനാഭൻ, കെ. ലളിത (വൈസ് ചെയർമാന്മാർ ) , കെ.കെ. സുനീഷ് (കൺവീനർ), കെ. കോമള (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.