കണ്ണൂർ: ക്രിസ്മസിനെ വരവേൽക്കാൻ വിപണി സജീവമായി. കോവിഡ് തീർത്ത അനിശ്ചിതത്വത്തിൽ നിന്നാണ് വിപണി ഉയർത്തെഴുന്നേറ്റത്. അതിനാൽ ക്രിസ്മസ് വിപണിയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീയും സാന്താക്ലോസ് വസ്ത്രങ്ങളും വിപണിയിൽ നിറഞ്ഞുകഴിഞ്ഞു. കോവിഡ് കേസുകൾ കുറയുകയും പ്രതീക്ഷയോടെ വിപണികൾ ഉണരുകയും ചെയ്യുമ്പോൾ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത് നേരിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എങ്കിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് കാരണം ക്രിസ്മസ്-പുതുവത്സര വിപണിയിൽ തീരെ കച്ചവടം നടന്നിരുന്നില്ല. കോവിഡ് ഏറെക്കുറെ പിൻവാങ്ങിയതോടെ വിപണിയിൽ തിരക്കുണ്ടെന്ന് വ്യാപാരികൾ പറയുന്നു. നക്ഷത്രങ്ങൾക്ക് 100 രൂപ മുതൽ 600 വരെയാണ് വില. പക്ഷേ 150 മുതൽ 1000 രൂപ വരെ വിലവരുന്ന എൽഇഡി നക്ഷത്രങ്ങളുണ്ട്. 150 രൂപയുടെ എൽഇഡി നക്ഷത്രങ്ങളാണ് കൂടുതൽ വിറ്റഴിയുന്നത്. പഴമയെ ഓർമപ്പെടുത്തുന്ന രീതിയിലുള്ള പേപ്പർ നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലെ താരം. പേപ്പർ നക്ഷത്രങ്ങളാണ് കൂടുതൽ പേരും വാങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു.
പുൽക്കൂടിനും
ആവശ്യക്കാരേറെ
ഉണ്ണീശോയെ വരവേൽക്കാനായി വീടുകളിൽ പുൽക്കൂടുകൾ നിർമിക്കുന്നത് പതിവാണ്. എന്നാൽ, ഇപ്പോൾ സ്വന്തമായി നിർമിക്കുന്ന പുൽക്കൂടുകളെക്കാൾ റെഡിമെയ്ഡ് പുൽക്കൂടുകൾക്കാണ് ആവശ്യക്കാർ ഏറിവരുന്നത്. 300 മുതൽ 2000 വരെയാണ് പുൽക്കൂടിന്റെ വില. ന്യൂജെൻ ഇഷ്ടത്തിനനുസരിച്ചുള്ള പുൽക്കൂട് മോഡലുകൾ വിപണിയിൽ എത്തിക്കഴിഞ്ഞു. പല കടകളിലും വ്യത്യസ്തരീതിയിലുള്ള പുൽക്കൂടിനായുള്ള ഓർഡറുകൾ ലഭിച്ചതായി വ്യാപാരികൾ പറഞ്ഞു. 60 മുതൽ 500 രൂപ വരെ വിലവരുന്ന സീരിയൽ മാല ബൾബ്, 400 രൂപ മുതൽ വിലയുള്ള സാന്താ ഡ്രസ് തുടങ്ങിയവയും വിപണിയിലെ താരങ്ങളാണ്. ഈയാഴ്ച വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
കളർഫുളാണ് കേക്ക് വിപണി
ക്രിസ്മസ് ആഘോഷത്തിന് മധുരമേകാന്‍ വൈവിധ്യങ്ങളായ കേക്കുകളുമായി ബേക്കറികളും സജ്ജമായിക്കഴിഞ്ഞു. കോവിഡ് ലോക്ഡൗൺ കാലത്ത് വീടുകളില്‍ കേക്ക് നിര്‍മാണം വ്യാപിച്ചെങ്കിലും പുതുമ നിറഞ്ഞ കേക്കുകളുമായാണ് ബേക്കറികൾ ഒരുങ്ങിയിരിക്കുന്നത്. ഇത്തവണ ആരോഗ്യകരവും രുചികരവുമായ പാഷന് ഫ്രൂട്ട് കേക്കാണ് ബേക്കറികളിലെ സ്പെഷൽ. ആലക്കോട്ടെ കര്‍ഷകസംഘവും ബേക്കേഴ്സ് അസോസിയേഷനും സംയുക്തമായാണ് പുതിയ രുചി വിപണിയില്‍ എത്തിക്കുന്നത്. പാഷന് ഫ്രൂട്ട് കേക്ക്, ബിസ്കറ്റ്, ഹല്‍വ എന്നിവയാണ് വില്പനയ്ക്കുള്ളത്. കേക്കിന് കിലോയ്ക്ക് 800 രൂപ മുതലാണ് വില. ബിസ്കറ്റിന് 320 മുതലാണ് വില. സാന്താക്ലോസിന്റെയും ക്രിസ്മസ് ട്രീയുടെയും രൂപത്തിലുള്ള കേക്കുകളും വിപണിയിലുണ്ട്. ക്രിസ്മസ് കാലത്ത് പ്ലം കേക്കിനാണ് ഡിമാൻഡ്. ഇതിനു കിലോയ്ക്ക് 340 രൂപ വരെ വിലവരും. ക്രീം കേക്കിനും ആവശ്യക്കാരുണ്ട്. മാർബിൾ കേക്കാണ് ഇത്തവണത്തെ താരം. കാരറ്റ്, പൈനാപ്പിൾ എന്നിവ ചേർത്തുള്ള കൂടുതൽ ട്രെൻഡിംഗ് കേക്കുകളും വിപണിയിലുണ്ട്. പരീക്ഷകൾ പൂർത്തിയായാൽ സ്കൂൾ-കോളജ്, വിവിധ സംഘടനകൾ, പള്ളികൾ എന്നിവിടങ്ങളിൽനിന്ന് കേക്കുകൾക്ക് കൂടുതൽ ഓർഡർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഡാര്‍ക്ക് ചോക്ലേറ്റ്, ബട്ടര്‍ സ്കോച്ച് തുടങ്ങിയ കേക്കുകളുടെയും ഫ്രഷ് ക്രീം കേക്കുകളുടെയും കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
പഴങ്ങളും പച്ചക്കറിയും
ഷുഗര്‍ ഫ്രീയും
കേക്ക് എന്നു കേള്‍ക്കുമ്പോള്‍ പ്രമേഹ രോഗികളുടെ മനസിൽ ആധിയായിരിക്കും. എന്നാല്‍ നിലവില്‍ വിപണിയില്‍ ഷുഗര്‍ ഫ്രീ കേക്ക് ലഭ്യമാണ്. ഇതിനായി പ്രത്യേക പഞ്ചസാരയാണ് ബേക്കറി ഉടമകള്‍ ഉപയോഗിക്കുന്നത്. കൂടാതെ പഴം, കിവി, ആപ്പിള്‍, സ്ട്രോബറി, കാരറ്റ്, ബീറ്റ്റൂട്ട്, വിവിധതരം ഡ്രൈഫ്രൂട്ട്സ്, റിച്ച് ഫ്രൂട്ട്സ് ഉപയോഗിച്ചുള്ള വ്യത്യസ്തമായ കേക്കുകളും വില്പനയ്ക്ക് ഒരുങ്ങിയിട്ടുണ്ട്. ഇവയ്ക്ക് 800രൂപ മുതലാണ് വില.