കേളകം: മാനന്തവാടി – കണ്ണൂർ വിമാനത്താവള നാലുവരിപ്പാതയിൽ കേളകം ബൈപ്പാസിൽ വീണ്ടും സർവേ നടത്തും. അലൈൻമെന്റിൽ ചെറിയ മാറ്റങ്ങളോടെ അടുത്ത ആഴ്ച സർവേ പൂർത്തിയാക്കും. നേരത്തെ നിശ്ചയിച്ച അലൈൻമെന്റിൽ കേളകം വില്ലേജ് ഓഫീസിനോടു ചേർന്ന ഭാഗത്തുണ്ടായിരുന്ന വളവ് നിവർത്തിയാകും വീണ്ടും സർവേ നടത്തുകയെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ പി. സജിത്ത് പറഞ്ഞു.
നാലുവരിപ്പാതയിൽ കേളകം ബൈപ്പാസിലെ സർവേ മാത്രമാണ് പൂർത്തിയാകാനുള്ളത്. ഇതു പൂർത്തിയാക്കുന്നതോടെ വിശദമായ പദ്ധതി റിപ്പോർട്ട് കെആർഎഫ്ബി ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. നിലവിൽ കേളകം ബൈപ്പാസിനായി 60 മീറ്റർ വീതിയിൽ പുരോഗമിക്കുന്ന സർവേയ്ക്കെതിരെ ജനങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് ഇന്നലെ കേളകം പഞ്ചായത്തിൽ ജനപ്രതിനിധികൾ, കെആർഎഫ്ബി ഉദ്യോഗസ്ഥർ, സർവേ നടത്തുന്ന സർക്കാർ ഏജൻസിയായ ‘ഐഡെക്’ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബൈപ്പാസ് കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങളുമായി ചർച്ച നടത്തി.
24 മീറ്റർ വീതിയുള്ള റോഡിനായി 60 മീറ്ററിൽ സർവേ നടത്തുന്നതിനെതിരെയാണ് ജനങ്ങൾ പ്രധാനമായും ആശങ്ക പ്രകടിപ്പിച്ചത്. എന്നാൽ 24 മീറ്റർ വീതിയിൽ മാത്രമാണ് ഏറ്റെടുക്കുകയെന്നും 60 മീറ്റർ സർവേ നടത്തുന്നത് പരമാവധി വീടുകൾ നഷ്ടപ്പെടുത്താതെ അലെൻമെന്റിൽ തീരുമാനിക്കുന്നതിനുമാണെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു.
പലഭാഗത്തും നാട്ടുകാരുടെ എതിർപ്പ് മൂലം സർവെ നടത്താൻ കഴിയാത്ത സാഹചര്യം യോഗം ചർച്ച ചെയ്തു. ഒരാഴ്ചയ്ക്കകം സർവെ പൂർത്തിയാക്കി വീണ്ടും യോഗം ചേർന്ന് നഷ്ടപ്പെടുന്ന സ്ഥലങ്ങളുടെയും വീടുകളുടെയും വിശദവിവരങ്ങൾ ചർച്ച ചെയ്യും.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ഐഡെക്ക് സീനിയർ മാനേജർ മോഹൻ, സീനിയർ എക്സിക്യുട്ടീവ് അരവിന്ദ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ തോമസ് പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പ്രീത ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ ബിജു ചാക്കോ, ജോണി പാമ്പാടി, സുനിത രാജു, മനോഹരൻ മരാടി തുടങ്ങിയവർ പങ്കെടുത്തു.
previous post