ഇരിട്ടി : ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാന എത്തി. പാലത്തിന് സമീപത്തുള്ള പുഴ തുരുത്തിലും പാലപ്പുഴ ഹാജി റോഡിലുമാണ് കാട്ടുകൊമ്പൻ എത്തിയത്. ഹാജിറോഡിൽ എത്തിയ കാട്ടാനക്കു മുൻപിൽ പെട്ട ബൈക്ക് യാത്രികൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് ചാക്കാടിന് സമീപം ഹാജിറോഡിൽ കാട്ടാനയെ കാണുന്നത്. ഇതുവഴി പോവുകയായിരുന്ന ബൈക്ക് യാത്രികൻ കാട്ടാനക്കു മുന്നിൽ പെട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആന ബാവലി പുഴയും കടന്ന് ആറളം പാലത്തിന് താഴെയുള്ള പുഴ തുരുത്തിൽ നിന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കാട്ടാനയെ തുരത്തുവാനുള്ള ശ്രമം നടത്തിയെങ്കിലും ആറളം പാലത്തിനു മുകളിലൂടെ ആളുകളും വാഹനങ്ങളും കടന്ന് പോകുന്നതിനാൽ ആന വീണ്ടും തിരിച്ചു പോവുകയായിരുന്നു. ഈ സമയം സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഇതുവഴി കടന്നു പോകുന്നത് അപകടത്തിനിടയാക്കും എന്നതിനാൽ പത്തുമണിയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ തുരത്തുവാനുള്ള നടപടികൾ ആരംഭിച്ചത്. തുടർന്ന് ആറളം പാലത്തിന് അടിവശത്തു കൂടെ പുഴക്കര, കാപ്പും കടവ് വഴി കാട്ടാന ആറളം ഫാമിലേക്ക് കയറി പോവുകയായിരുന്നു .
രണ്ടാഴ്ച മുൻപ് ഇവിടെ നിന്നുമുള്ള രണ്ടു കാട്ടാനകൾ
പായം മുക്കിൽ വരെ എത്തിയിരുന്നു. സ്ഥിരമായി പുഴ വഴിയാണ് കാട്ടാനകൾ എത്തുന്നത്. ഇത് പ്രദേശവാസികളെ ഏറെ ഭീതിയിലാഴ്ത്തി ഇരിക്കുകയാണ്. പുഴയിലേക്ക് രാത്രിയും പകലും ഇറങ്ങാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയത്. രാവും പകലും ഉറക്കമൊഴിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും അപകടങ്ങൾ ഒഴിവാക്കാൻ കാട്ടാനകളെ നിരീക്ഷിച്ചു വരുന്നുണ്ട്. . ആറുമാസത്തിനുള്ളിൽ ഇത് ഏഴാം തവണയാണ് കാട്ടാന ആറളം പാലത്തിനു സമീപം എത്തുന്നത്.
previous post