കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വിദേശ വിമാന കമ്പനികൾ സർവീസ് നടത്താത്തത് ആഭ്യന്തര വിമാന കമ്പനികൾക്കു നേട്ടമാണെന്ന് വിമാനത്താവളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുഭാഷ് മുരിക്കഞ്ചേരി. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ വിമാന കമ്പനികൾ കണ്ണൂരിൽനിന്ന് സർവീസ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും. നിലവിൽ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതിയില്ലാത്തത് മറ്റൊരർത്ഥത്തിൽ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ചരക്കുനീക്കം ആരംഭിച്ച് ഏതാനും മാസങ്ങൾ കഴിയുമ്പോഴേക്കും ഈ മേഖലയിൽ മികച്ച പ്രകടനം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 350 മെട്രിക് ടൺ ചരക്കാണ് ഒക്ടോബർ 16 മുതൽ ഇതുവരെ കയറ്റുമതി ചെയ്തത്. യാത്രാവിമാനങ്ങളിലാണ് ചരക്കുനീക്കം നടത്തുന്നതെങ്കിലും കാർഗോ വിമാന സർവീസിന് നിലവിൽ തടസങ്ങളൊന്നുമില്ല. വിദേശ വിമാന കമ്പനികളുടെ കാർഗോ വിമാനങ്ങൾക്കും ചരക്കുനീക്കം നടത്തുന്നതിന് തടസമില്ല. എന്നാൽ കണ്ണൂരിലേക്കും തിരിച്ച് വിദേശ രാജ്യങ്ങളിലേക്കും കയറ്റിറക്കുമതി ചെയ്യാൻ വേണ്ടത്ര ചരക്കുകൾ നിലവിൽ വിമാനത്താവളം കേന്ദ്രീകരിച്ച് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം വർഷത്തിലേക്ക് കടന്ന വിമാനത്താവളത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെക്കുറിച്ച് വിദഗ്ധ പഠനം ആവശ്യമാണ്. തുടർന്നു മാത്രമേ ഹ്രസ്വ, മധ്യ, ദീർഘകാലത്തേക്കുള്ള പദ്ധതികൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂ. കണ്ണൂരിൽനിന്ന് വിദേശ വിമാന കമ്പനികളും സർവീസ് നടത്തിയാൽ മാത്രമേ സാധാരണക്കാരായ പ്രവാസികൾക്ക് ഗുണമുണ്ടാകുകയുള്ളൂവെന്ന് കണ്ണൂർ ഡവലപ്മെന്റ് ഫോറം കോ-ചെയർമാൻ സി.ജയചന്ദ്രൻ പറഞ്ഞു. മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് കണ്ണൂരിൽ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള ആദ്യ വിമാനയാത്രക്കാരുടെ കൂട്ടായ്മയുടെയും കണ്ണൂർ ഡവലപ്മെന്റ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സെമിനാർ നടത്തും. മാസ്കോട്ട് പാരഡൈസിൽ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് സെമിനാർ. വിമാനത്താവള വികസനം, ടൂറിസം വികസനം, യാത്രാപ്രശ്നങ്ങള്‍, കണ്ണൂരിലെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. പത്രസമ്മേളനത്തിൽ കിയാൽ സീനിയർ മാനേജർ അജയകുമാർ, ഷൈജു നമ്പ്രോൻ എന്നിവരും പങ്കെടുത്തു.