ഇരിട്ടി: തലശേരി – വളവുപാറ -ബംഗളൂരു, മൈസൂരു അന്തര്‍ സംസ്ഥാന പാതയില്‍ ഇരിട്ടി കുന്ന് ഇടിഞ്ഞതിനെ തുടർന്നുള്ള ദുരന്തം ഒഴിവാക്കാന്‍ നടപടിയില്ല. കരാറുകാര്‍ പ്രവൃത്തി അവസാനിപ്പിച്ചു. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് 250 മീറ്ററില്‍ അധിക ഉയരവും 300 മീറ്റർ ദൂരത്തിലുള്ളതുമായ കുന്നിടിയുന്നത് ഒഴിവാക്കാനുളള സ്ഥിരം സംവിധാനം ഏര്പ്പെടുത്താത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ഒരു വശത്ത് ഇരിട്ടി പുഴയും മറുവശത്ത് ചെങ്കുത്തായ കുന്നുമാണ്. തട്ടുതട്ടായി തിരിച്ച് കുന്നിടിച്ചാല് അപകടം ഉണ്ടാകില്ലന്ന് പറഞ്ഞാണ് അധികൃതര്‍ റോഡ് വികസനത്തിനായി അഞ്ഞൂറ് മീറ്ററോളം ഭാഗത്തെ കുന്നിടിച്ചത്.
എന്നാല്‍ കുന്നിടിച്ചതിന് ശേഷവും കാലവര്‍ഷത്തില്‍ അപകടകരമാംവിധം കുന്ന് റോഡിലേക്ക് പതിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവം വരെ ഉണ്ടായി. മാടത്തിൽ പള്ളിക്ക് സമീപം ഇത്തരത്തിൽ കുന്നിടിഞ്ഞ് ഒരു അതിഥി തൊഴിലാളി മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ലോക ബാങ്ക് സംഘവും ദുരന്തം ആവർത്തിക്കാതിരിക്കാൻ കയർ പാർശ്വ ഭിത്തി സ്ഥാപിക്കാൻ നിർദേശിച്ചെങ്കിലും ആരും കേട്ടഭാവം നടിച്ചില്ല.
കുന്നിടിച്ചിറക്കുമ്പോള്തന്നെ ജനപ്രതിനിധികളും നാട്ടുകാരും ആശങ്ക പങ്കുവച്ചെങ്കിലും കളറോഡ് -തലശേരി ഭാഗത്ത് ഇത്തരം കുന്നുകള്‍ക്ക് ഉണ്ടാക്കിയ സംരക്ഷണം ഇവിടെയും ഏര്‍പ്പെടുത്തുമെന്ന് കരാറുകാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ താലുക്ക് വികസന സമതിയോഗത്തില് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ബലമുള്ള ഇരുമ്പ് വലകള്‍ കുന്നിന്റെ പ്രതലത്തില്‍ ഉറപ്പിച്ച് കുന്നിടിച്ചില്‍ ഒഴിവാക്കുന്ന രീതീ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി പറയാതെ അധികൃതര്‍ ഒഴിഞ്ഞ് മാറി.
കളറോഡ് -വളവുപാറ റോഡ് കരാറുകാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കൂട്ടുപുഴ പാലത്തിന്റെ പ്രവൃത്തികൂടി തീര്‍ത്ത് സ്ഥലം വിട്ടേക്കും. എന്നാല്‍ തങ്ങള്‍ക്ക് ഇവിടെ എന്ത് പ്രവൃത്തി ചെയ്യണമെന്ന വ്യക്തമായ നിര്‍ദേശം വന്നിട്ടില്ലന്നാണ് കരാറുകാരുടെ വാദം. ഇവിടെ കുന്നിടിയാന്‍ തുടങ്ങിയാല്‍ വലിയ പാറക്കല്ലുകളും മണ്ണും ഉള്‍പെടെ റോഡ് തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ താഴേക്ക് പതിക്കാം.
അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഇരിട്ടി ടൗണുമായി ബന്ധപ്പെടേണ്ട ഏക റോഡ് ആയതിനാലും ബസുകളും മറ്റ് വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് രാപകല്‍ ഭേദമില്ലാതെ ഇതുവഴി സഞ്ചരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് ടൂറിസ്റ്റ് ബസുകളും ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ളവയും മലബാറിന്റെ വിവിധ മേഖലകളിലേക്ക് എത്തുന്നതും ഇതുവഴിയാണ്. റോഡിലെ വാഹന – കാല്‍നട യാത്രക്കാരുടെ പ്രശ്നത്തിന് പുറമെ ഇരിട്ടി കുന്നിലെ വീടുകളും ഇല്ലാതാകും. കെഎസ്ടിപി അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.