23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ആരുടെയും സംവരണം അട്ടിമറിക്കുന്നില്ല; ഭിന്നത ഉണ്ടാക്കരുത്: മുഖ്യമന്ത്രി.
Kerala

ആരുടെയും സംവരണം അട്ടിമറിക്കുന്നില്ല; ഭിന്നത ഉണ്ടാക്കരുത്: മുഖ്യമന്ത്രി.

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയത് മറ്റു വിഭാഗങ്ങളെ ബാധിക്കില്ലെന്നും, അവർക്കു നിലവിലുള്ള സംവരണം അതേപടി തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.സംവരണേതര വിഭാഗത്തിൽ ഒരു വിഭാഗം പരമ ദരിദ്രരാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് ഒരു സംവരണ ആനുകൂല്യവും ലഭിക്കുന്നില്ല. ഇതാണ് 10% സംവരണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതിനിടയാക്കിയത്. 50% സംവരണം പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും നിലനിൽക്കുന്നുണ്ട്. പൊതുവിഭാഗത്തിലെ പാവപ്പെട്ട 10 ശതമാനത്തിനു കൂടി പ്രത്യേക പരിഗണന നൽകുന്നത് കൈത്താങ്ങാണ്. 50 ശതമാനത്തിനു ലഭിക്കുന്ന സംവരണം തുടരുന്നതിനാൽ ഈ 10 ശതമാനം സംവരണം അവരോടുള്ള വിരുദ്ധ നിലപാടായി മാറുന്നില്ല. സംവരണ, സംവരണേതര വിഭാഗങ്ങളുടെ സംഘർഷമല്ല, ഒരുമിച്ച് നിന്നു സാമൂഹിക സാമ്പത്തിക അവശതകൾക്കെതിരെയുള്ള പൊതുവായ സമരനിരയാണ് രാജ്യത്ത് ഉയരേണ്ടത്. സംവരണത്തെ വൈകാരിക പ്രശ്നമായി വളർത്തി ജനത്തെ ഭിന്നിപ്പിക്കാൻ നോക്കുന്നവർ യഥാർഥ പ്രശ്നത്തെ മറച്ചു വയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഇന്നാരംഭിക്കും. ഓരോ വാര്‍ഡിലെയും 5 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാംപിള്‍ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇന്നത്തെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കുമെന്ന് എന്‍എസ്എസ് അറിയിച്ചിരുന്നു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ 10% സംവരണം കൊണ്ടുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു കേരളവും 10% സംവരണം പ്രഖ്യാപിച്ചത്. 164 സമുദായങ്ങളാണു മുന്നാക്ക സമുദായങ്ങളില്‍പെടുന്നത്. 4 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമാണ് സംവരണാനുകൂല്യത്തിനുള്ള മാനദണ്ഡം.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു സംവരണാനുകൂല്യം നല്‍കണമെന്നതു പതിറ്റാണ്ടുകളായി എന്‍എസ്എസ് ഉന്നയിച്ചിരുന്ന ആവശ്യമാണ്. സംവരണം പ്രഖ്യാപിച്ച ശേഷം സര്‍വേ നടത്തുന്നതിനു കുടുംബശ്രീ പോലെയുള്ള സംവിധാനത്തെ ഏല്‍പിച്ചതിനോട് എന്‍എസ്എസ് എതിര്‍പ്പ് ഉന്നയിച്ചു. ഭാവിയില്‍ ആധികാരിക രേഖയായി മാറേണ്ടതാണ് എന്ന ബോധ്യത്തില്‍ ശാസ്ത്രീയമായാണു സര്‍വേ നടത്തേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. സെന്‍സസ് മാതൃകയില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആധികാരികമായി സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട്, മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമ്മിഷന് എന്‍എസ് എസ് കത്തയച്ചിട്ടുണ്ട്.

ഒരു വാര്‍ഡിലെ 5 കുടുംബങ്ങളുടെ മാത്രം അവസ്ഥയെടുത്താല്‍ കഷ്ടപ്പാട് അനുഭവിക്കുന്നവരുടെ നേര്‍രൂപം കിട്ടില്ലെന്ന് എന്‍എസ്എസ് ചൂണ്ടിക്കാട്ടി. ഈ പരാതിക്കു വിശദീകരണം പോലും ലഭിക്കാത്തതിനാല്‍, കമ്മിഷന്‍ വിളിച്ചുചേര്‍ത്ത സമുദായ സംഘടനകളുടെ യോഗങ്ങള്‍ എന്‍എസ്എസ് ബഹിഷ്‌കരിച്ചു.

എന്നാല്‍, പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുള്ള സാംപിള്‍ സര്‍വേയാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ദേശീയ സെന്‍സസിനൊപ്പം സമഗ്ര സര്‍വേ നടത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

മുന്നാക്കക്കാരിലെ ദുരിതം നേരിടുന്നവര്‍ക്ക് സമയം വൈകാതെ സഹായം എത്തിക്കാനാണ് സാംപിള്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ പറഞ്ഞു. വാര്‍ഡിലെ 5 കുടുംബങ്ങളില്‍ എത്തി കുടുംബശ്രീ അംഗങ്ങള്‍ മൊബൈല്‍ ആപ്പില്‍ സര്‍വേ നടത്തുന്നതിനു പുറമേ, സമുദായങ്ങളുടെ താഴെത്തട്ടിലുള്ള ഘടകങ്ങള്‍ക്കു നേരിട്ട് കുടുംബങ്ങളെ സമീപിച്ച് 14 ചോദ്യങ്ങളടങ്ങിയ സര്‍വേ ഫോം പൂരിപ്പിച്ചു നല്‍കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നു ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നു പ്രതികരിച്ച എന്‍എസ്എസ് നേതൃത്വം, അശാ സ്ത്രീയമായി സര്‍വേ നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

Related posts

24 മണിക്കൂര്‍ സമയം, പരിഹാരമായില്ലെങ്കില്‍ ഇടപെടും ; ഡല്‍ഹി മലിനീകരണ വിഷയത്തില്‍ സുപ്രീം കോടതി.

Aswathi Kottiyoor

ലഹരിവ്യാപനത്തിനെതിരെ കർശനനടപടി; ലഹരിവിമുക്തിക്ക് സർക്കാർ ഒപ്പം: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

കെ റെയില്‍ ഭൂമി ഏറ്റെടുക്കൽ; അടിസ്ഥാനവില അവസാനം നടന്ന ഇടപാടുകൾ അടിസ്ഥാനമാക്കി.

Aswathi Kottiyoor
WordPress Image Lightbox