സ്വകാര്യതാലംഘനങ്ങളുടെ പേരിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്താൻ നിശ്ചയിച്ച കനത്തപിഴയിൽ കുറവു വരുത്താനുള്ള നീക്കത്തെ പഴ്സനൽ ഡേറ്റാ പ്രൊട്ടക്‌ഷൻ ബിൽ (2019) പരിഗണിക്കുന്ന പാർലമെന്റ് സംയുക്തസമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ എതിർത്തു.
കമ്പനികളുടെ വാർഷികവരുമാനത്തിന്റെ 2 അല്ലെങ്കിൽ 4% പിഴ അടയ്ക്കണമെന്ന വ്യവസ്ഥയിലാണ് വെള്ളം ചേർക്കാൻ ശ്രമമുണ്ടായത്. കോൺഗ്രസിലെ ജയ്റാം രമേശ് ഉൾപ്പെടെയുള്ള അംഗങ്ങൾ ഇതിൽ എതിർപ്പ് രേഖപ്പെടുത്തി. ഇത് കമ്പനികളെ സഹായിക്കാനാണെന്നും വാദമുയർന്നു.
ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാധ്യമ കമ്പനികളെ വിചാരണ ചെയ്യാൻ കഴിയുമോയെന്ന വിഷയത്തിലും ചർച്ച നടന്നു. കരട് റിപ്പോർട്ടിനെക്കുറിച്ച് വിയോജിപ്പുകൾ ഉയർന്നതു മൂലം 22ന് വീണ്ടും യോഗം ചേരും. 29ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കും.