സൂചിയില്ലാതെ കുത്തിവയ്ക്കാവുന്ന സൈക്കോവ്– ഡി കോവിഡ് വാക്സീന്റെ ഒരു കോടി ഡോസ് വാങ്ങാൻ കേന്ദ്ര സർക്കാർ ഓർഡർ നൽകി. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില നിർമിക്കുന്ന ഈ വാക്സീൻ 12–നു വയസ്സിനു മുകളിലുള്ളവർക്കു കുത്തിവയ്ക്കുന്നതിന് ഇന്ത്യയിൽ ആദ്യമായി അനുവാദം ലഭിച്ച വാക്സീനാണ്. മുതിർന്നവർക്കായിരിക്കും ആദ്യം നൽകുക. ഈ മാസം തന്നെ തുടങ്ങാൻ അനുമതി ലഭിച്ചേക്കും.
ലോകത്തെ ആദ്യത്തെ ഡിഎൻഎ അധിഷ്ഠിത വാക്സീനാണിത്. 28 ദിവസ ഇടവേളയിൽ 3 ഡോസ് എടുക്കണം. നികുതിയില്ലാതെ തന്നെ ഒരു ഡോസിന് 358 രൂപ വില വരും. സിറിഞ്ചിനു പകരം ഉപയോഗിക്കാവുന്ന വേദനാരഹിത ജെറ്റ് ആപ്ലിക്കേറ്റർ അടക്കമാണ് ഈ വില. അടിയന്തരാനുമതി ലഭിച്ചത് ഓഗസ്റ്റ് 20നാണ്.സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 116.58 കോടി വാക്സീൻ ഡോസുകൾ കൈമാറിയെന്നു കേന്ദ്രസർക്കാർ അറിയിച്ചു. സംസ്ഥാനങ്ങൾ നേരിട്ടു സംഭരിച്ച ഡോസുകളും ഇതിൽ ഉൾപ്പെടും. ഉപയോഗിക്കാത്ത 15.77 കോടി വാക്സീൻ ഡോസുകൾ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.
രാജ്യത്തെ ആകെ കോവിഡ് വാക്സിനേഷൻ 108.21 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,853 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 1.44 ലക്ഷം പേർ ചികിത്സയിലുണ്ട്. 260 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്. രോഗമുക്തി നിരക്ക് 98.24%. കഴിഞ്ഞ വർഷം മാർച്ചിനു ശേഷമുള്ള ഏറ്റവും മികച്ച നിലയാണിതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.