കണ്ണൂർ: പച്ചക്കറി-പഴവർഗങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികളിലെ വിഷാംശം ഒഴിവാക്കി ഭക്ഷ്യയോഗ്യമാക്കുന്നതിന് ഏറ്റവും ചെലവ് കുറഞ്ഞ ഉപാധിയാണ് വാളൻ പുളിയെന്ന് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ വെബിനാർ ചൂണ്ടിക്കാട്ടി. പച്ചക്കറി-പഴവർഗങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികളിലെ വിഷാംശം ഒഴിവാക്കി ഭക്ഷ്യയോഗ്യമാക്കുന്നതിനെക്കുറിച്ച് വെള്ളായനി കാർഷിക കോളജ് അസി. പ്രഫസർ ഡോ.അന്പിളി പോൾ ക്ലാസെടുത്തു. ഏറ്റവും കൂടുതൽ വിഷസാന്നിധ്യമുള്ളത് കറിവേപ്പില, പുതീന, പച്ചമുളക്, ചീര തുടങ്ങിയവയിലാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി അവർ ചൂണ്ടിക്കാട്ടി. പഴവർഗങ്ങളിൽ ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിരിക്കുന്നത് മുന്തിരിയിലാണ്. ഒരു നെല്ലിക്ക വലിപ്പത്തിൽ വാളൻപുളിയെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിവച്ചശേഷം അതിൽ അരമണിക്കൂർ നേരം പച്ചക്കറികൾ ഇട്ട് കഴുകിയെടുത്താൽ വിഷസാന്നിധ്യം ഒഴിവാക്കാമെന്ന് ഡോ. അന്പിളി പോൾ വ്യക്തമാക്കി.
ലോക സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്ര സ്തനാർബുദ ബോധവത്കരണ പരിപാടിയായ “മാതൃസുരക്ഷ”യുടെ ഭാഗമായി മലബാർ കാൻസർ കെയർ സൊസൈറ്റി സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ ഉദ്ഘാടനം ചെയ്തു. കാൻസർ പ്രതിരോധത്തിന് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷ വ്യവസ്ഥകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ഡോ. എച്ച്. ഹേംലാൽ ക്ലാസെടുത്തു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. എംസിസിഎസ് മെഡിക്കൽ ഡയറക്ടർ ഡോ. വി.സി.രവീന്ദ്രൻ, ഡോ. സുചിത്ര സുധീർ, ടി.എം.ദിലീപ് കുമാർ, ഡോ.ബി.വി.ഭട്ട്, മേജർ ഗോവിന്ദൻ, ടി.പി.മധുസൂദനൻ, കെ.എൻ.പുഷ്പലത, പ്രഫ.നസീമ എന്നിവർ പ്രസംഗിച്ചു.