പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ വാറ്റില്‍ ഇളവ് പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. അരുണാചല്‍ പ്രദേശും മധ്യപ്രദേശുമാണ് ഏറ്റവും ഒടുവിലായി വാറ്റ് കുറച്ചത്.
അരുണാചലിൽ ഒരു ലിറ്റർ പെട്രോളിന് 10.20 രൂപയുടേയും ഡീസലിന് 15.22 രൂപയുടേയും കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമഖണ്ഡു പറഞ്ഞു. പുതിയ വില വെള്ളിയാഴ്ച അർധരാത്രി മുതൽ നിലവിൽ വരുമെന്ന് അരുണാചല്‍ മുഖ്യമന്ത്രി അറിയിച്ചു.
മധ്യപ്രദേശില്‍ പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിരുന്ന വാറ്റിന്റെ നാല് ശതമാനം കുറയുമെന്നാണ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് അറിയിച്ചിരിക്കുന്നത്. പുതിയ വില ഇന്നു മുതൽ നിലവിൽ വരുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിന് ശേഷം വാറ്റ് കുറച്ചതില്‍ ഭൂരിപക്ഷവും ബിജെപി-എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഇന്ധനനികുതി ഉത്തർപ്രദേശും 12 രൂപ വെട്ടിക്കുറച്ചിരുന്നു. ബിജെപി ഭരിക്കുന്ന ആസാം, ത്രിപുര, മണിപ്പൂർ, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളും ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചിട്ടുണ്ട്.
വാറ്റ് കുറച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒഡീഷയില്‍ മാത്രമാണ് എന്‍ഡിഎ ഇതര ഭരണമുള്ളത്. മൂല്യവർധിത നികുതിയിൽനിന്ന് മൂന്നു രൂപയാണ് ഒഡീഷ കുറച്ചത്. ഒഡീഷയ്ക്ക് പിന്നാലെ ബിഹാർ പെട്രോളിന് 3.20 രൂപയും ഡീസലിന് 3.90 രൂപയുമാണ് കുറച്ചത്.