കണ്ണൂർ ജില്ലയിലെ പ്രധാന മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട്, പൈതൽമല, പാലക്കയംതട്ട് എന്നിവയെ ബന്ധപ്പെടുത്തിയുള്ള ടൂറിസം സർക്യൂട്ട് യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി നവീകരണം നടത്തുന്ന റോഡുകൾക്കൊപ്പം നാടിന്റെ വികസനവും സാധ്യമാകുമെന്ന പ്രതീക്ഷയിൽ മലയോരവാസികൾ.
ഇരിട്ടി ഭാഗത്തുനിന്നു വരുന്ന സഞ്ചാരികൾക്ക് പൈതൽമലയിൽ എത്തിച്ചേരാൻ ഏറ്റവും എളുപ്പമാർഗമായ വണ്ണായിക്കടവ്, നെല്ലിക്കുറ്റി, അരീക്കമല, ചാത്തമല വഴിയുള്ള റോഡ് പുനർനിർമിച്ച് മെക്കാഡം ടാറിംഗ് നടത്തുന്നതോടെ ഈ റോഡിന്റെ ഇരുഭാഗത്തുമായുള്ള ജനവാസകേന്ദ്രങ്ങളിൽ വൻ വികസന മുന്നേറ്റത്തിനാണ് വഴിയൊരുങ്ങുക.
പയ്യാവൂർ, ഏരുവേശി, നടുവിൽ എന്നീ മലയോര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡിന്റെ ഏറെ ഭാഗങ്ങളിലും നിലവിൽ എട്ടു മീറ്ററും ചിലയിടങ്ങളിൽ പത്തു മിറ്ററും വീതിയുണ്ട്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എംഎൽഎ എന്നീ ഫണ്ടുകളുപയോഗിച്ച് പലപ്പോഴായി ചെയ്തിട്ടുള്ള മൂന്നുമീറ്റർ വീതിയിലെ ടാറിംഗ് ഈ റോഡിൽ മിക്കയിടങ്ങളിലുമുണ്ട്. വീതികുറവുള്ളയിടങ്ങളിൽ നവീകരണത്തിനാവശ്യമായ സ്ഥലവും ലഭ്യമാണ്. നാല് പട്ടികവർഗ കോളനികളടക്കം പത്തിലേറെ ജനവാസ കേന്ദ്രങ്ങളിലായി നിരവധി കുടുംബങ്ങൾ വസിക്കുന്ന പ്രദേശമാണിത്. മൂന്ന് എൽപി സ്കൂളുകൾ, രണ്ട് യുപി സ്കൂളുകൾ, രണ്ട് ഹൈസ്കൂളുകൾ, ഗവ. ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ വിവിധ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാർഗം കൂടിയാണിത്.
കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് മട്ടന്നൂരിൽ നിന്ന് ഇരിക്കൂർ, ബ്ലാത്തൂർ, പയ്യാവൂർ വഴി പതിനഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ ഈ റോഡിലെത്താം.
പ്രദേശത്തെ ജൈവ കാർഷികോത്പന്നങ്ങൾ കയറ്റുമതിക്കായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുന്നത് വേഗത്തിലാക്കാനും ഈ റോഡിന്റെ നവീകരണത്തിലൂടെ സാധിക്കും. ഈ സൗകര്യം ലഭ്യമാകുന്നതോടെ മലയോര കാർഷിക മേഖലയിൽ പുത്തനുണർവിനും കാരണമാകും.
ഇക്കാര്യങ്ങളെല്ലാം വിശദമാക്കി റോഡിന്റെ മുഖ്യ ഗുണഭോക്താക്കളായ പ്രദേശവാസികൾ സജീവ് ജോസഫ് എംഎൽഎക്ക് നിവേദനം നൽകി.