പാചക വാതക വിലക്കയറ്റത്തിന് നികുതി നിരക്കുമായി ബന്ധമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കണമെന്നും സബ്സിഡി പുനഃസ്ഥാപിക്കണമെന്നും കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചുവെന്നും കെ.വി. സുമേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.
2013 വരെ സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടർ നൽകിയിരുന്നു. 2013ൽ രണ്ടാം യുപിഎ സർക്കാർ ഈ രീതി അവസാനിപ്പിച്ച് സബ്സിഡി ബാങ്ക് അക്കൗണ്ടിൽ നൽകുന്നതു കൊണ്ടുവന്നു. സബ്സിഡി സിലിണ്ടറുകളുടെ എണ്ണവും കുറച്ചു. 2019- 20 സാന്പത്തിക വർഷം 35,605 കോടിരൂപയാണ് പാചക വാതക സബ്സിഡിക്കായി നീക്കി വച്ചത്. 2020- 21 വർഷത്തിൽ സബ്സിഡിക്കായി നീക്കി വച്ച തുക 25,520 കോടിയായി കുറഞ്ഞു . പാചകവാതക സബ്സിഡിക്ക് വേണ്ടി വെറും 12,480 കോടി രൂപ മാത്രമാണ് കേന്ദ്ര ബജറ്റിൽ നീക്കി വച്ചത്. എന്നാൽ 2020 ജൂണ് മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള സബ്സിഡിയുടെ വരവ് നിലച്ചു. ഒന്നാം മോദി സർക്കാരിന്റെ കാലം മുതൽ പടിപടിയായി പാചക വാതക വില വർധിപ്പിച്ചു. കോവിഡ് മഹാമാരി രൂക്ഷമായിരുന്ന കാലഘട്ടത്തിൽ വർധന രൂക്ഷമായി. 2020 മേയ് മാസം 581 രൂപ മാത്രമുണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന് കഴിഞ്ഞ മാസം അവസാനം 940.5 രൂപയായി. 61 ശതമാനത്തിന്റെ വർധനവ്. വില കൂടാനുള്ള പ്രധാന കാരണം പാചക വാതകത്തിന്റെ സബ്സിഡി എടുത്തു കളഞ്ഞതാണ്.
ചരക്കുസേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപ് പാചകവാതകത്തിന്റെ മൂല്യവർധിത നികുതി അഞ്ചു ശതമാനമായിരുന്നു. ചരക്കുസേവന നികുതി നിയമം നിലവിൽ വന്നപ്പോൾ നികുതി അഞ്ചു ശതമാനം ആയി നിലനിർത്തിയെങ്കിലും ഇതിൽ 2.5 ശതമാനം കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കി മാറ്റി.നികുതിനിരക്ക് ജിഎസ്ടി നടപ്പാക്കുന്നതിന് മുൻപും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതിനാൽ പാചകവാതകത്തിന്റെ വിലക്കയറ്റത്തിന് നികുതി നിരക്കുമായി ബന്ധമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.