വാക്സിൻ വിതരണം കുറവുള്ള സ്ഥലങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി വാക്സിനേഷൻ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെതിരായ പോരാട്ടത്തില്‍ അലംഭാവമരുതെന്നും വീടുകള്‍ തോറും വാക്സിന് എന്നതാണ് പുതിയ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന് എതിരായ തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും നടക്കുന്നുണ്ട്. ഇതിനെതിരെ ആളുകളെ ബോധവത്കരണം നടത്തുകയെന്നതാണ് പ്രധാനമായ പരിഹാരം. ഇതിനായി ആത്മീയ നേതാക്കൾ, നാഷണൽ കേഡറ്റ് കോർപ്പ്സ്, നാഷണൽ സർവീസ് സ്കീം തുടങ്ങിയ യുവജനസംഘടനകളുടെ സഹായം തേടാവുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വാക്സിൻ നൽകുന്നതിൽ 50 ശതമാനത്തിൽ താഴെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വെർച്വൽ മീറ്റിംഗിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെയും വാക്സിനേഷൻ കുറവുള്ള മറ്റ് സംസ്ഥാനങ്ങളിലെയും 40-ലധികം ജില്ലകളിലെ മജിസ്ട്രേറ്റുകൾ യോഗത്തിൽ പങ്കെടുത്തു.