കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലോകത്തിന്റെ ആശങ്കകൾ പങ്കിട്ടു 120ലേറെ രാഷ്ട്രനേതാക്കൾ പങ്കെടുക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്കു തുടക്കമായി. ഇന്ത്യ അടക്കം ലോകത്തിലെ വികസ്വര രാജ്യങ്ങളിലെല്ലാം കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖല വൻ വെല്ലുവിളി നേരിടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.2030ന് അകം ഇന്ത്യയിൽ 50 % പുനരുപയോഗ ഊർജം ആക്കുകയാണു ലക്ഷ്യം. പല പരമ്പരാഗത സമൂഹങ്ങൾക്കും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുള്ള അറിവുകളുണ്ട്. ഈ അറിവുകൾ കാലാവസ്ഥ പാഠങ്ങളായി സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും മോദി നിർദേശിച്ചു.
വൻശക്തികളായ റഷ്യയുടെയും ചൈനയുടെയും നേതാക്കൾ വിട്ടു നിന്ന സമ്മേളനത്തിൽ, കഴിഞ്ഞ ഒരു ദശകത്തിനിടെ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയ ദുരിതങ്ങൾ ലോകത്തിലെ 400 കോടിയിലേറെ ജനങ്ങളെ നേരിട്ടു ബാധിച്ചതായി ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. സമുദ്രനിരപ്പ് ഉയർന്നു. സമുദ്രത്തിന്റെ അടിത്തട്ടു മുതൽ പർവതത്തിന്റെ മുകളിൽ വരെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം രാഷ്ട്രനേതാക്കളെ ഓർമിപ്പിച്ചു.
മാനവരാശിയുടെ നിലനിൽപ് നാം ആഗ്രഹിക്കുന്നുവെങ്കിൽ അടിയന്തര നടപടികൾ ആവശ്യമാണെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്ക ഈ ദൗത്യത്തിലേക്കു പൂർണമായി തിരിച്ചെത്തുന്നു. ട്രംപ് ഭരണകൂട കാലത്തു പാരിസ് ഉടമ്പടിയിൽ നിന്നു യുഎസ് പിന്മാറിയതിൽ അദ്ദേഹം ക്ഷമാപണം നടത്തി. കൽക്കരി, പെട്രോൾ കാർ എന്നിവയുടെ ഉപയോഗം നിർത്തണമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഹ്വാനം ചെയ്തു. ആഗോളതാപനം കുറയ്ക്കാനുള്ള പദ്ധതികൾക്കു രൂപം നൽകുന്ന സമ്മേളനം ഈ മാസം 12 വരെ നീളും.
ഗ്ലാസ്ഗോ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്കോട്‌ലൻഡിലെ ഇന്ത്യൻ സമൂഹം ഊഷ്മളമായ സ്വീകരണം നൽകി. ജി 20 ഉച്ചകോടിയിൽ പങ്കെടുത്തശേഷം റോമിൽനിന്നാണു മോദി ഞായറാഴ്ച രാത്രി ഗ്ലാസ്ഗോയിൽ എത്തിയത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്ര മോദി, ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചു.